സിഎൻജി എഞ്ചിൻ ഘടിപ്പിച്ച് പരീക്ഷണ ഓട്ടത്തിന് തയ്യാറാക്കിയ കെ.എസ്.ആർ.ടി.സി ബസ്
സമ്മര്‍ദിത പ്രകൃതിവാതകത്തിന് (സി.എന്‍.ജി.) വിലകുറഞ്ഞതോടെ നിലവിലുള്ള ഡീസല്‍ ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഒരു ബസ് സി.എന്‍.ജി.യിലേക്ക് മാറ്റാന്‍ അഞ്ചുലക്ഷംരൂപയോളം ചെലവുവരും. പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറ്റിയിരുന്നു. ഇവ വിജയമെന്ന് കണ്ടതോടെയാണ് കൂടുതല്‍ ബസുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
ക്രമേണ 1000 ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറും. പൊതുവിപണയില്‍ കിലോയ്ക്ക് 91 രൂപ വിലയുള്ള സി.എന്‍.ജി. 70 രൂപയ്ക്ക് കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കാമെന്ന് വിതരണക്കാര്‍ അറിയിച്ചിരുന്നു. നഗരങ്ങളിലെ സമതലപ്രദേശങ്ങളില്‍ സി.എന്‍.ജി. ബസുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. മലയോരമേഖലയ്ക്ക് ഇവ അനുയോജ്യമല്ല. കിഫ്ബി വായ്പയില്‍ 400 സി.എന്‍.ജി. ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു.
പുതിയ ബസുകള്‍ക്കുള്ള കൂടിയ മുതല്‍മുടക്കും ഇന്ധനവിലക്കയറ്റവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. നിലവിലുള്ള ബസുകള്‍ ഹരിത ഇന്ധനത്തിലേക്ക് മാറ്റുക താരതമ്യേന ചെലവുകുറഞ്ഞ രീതിയാണ്.
കേന്ദ്രാവിഷ്‌കൃതപദ്ധതിയില്‍ 1000 ഇലക്ട്രിക് ബസുകള്‍ക്കും വഴിതുറന്നിട്ടുണ്ട്. ഇതില്‍ അന്തിമതീരുമാനമായിട്ടില്ല. 750 ബസുകള്‍ വാടകയ്ക്കാണ് ലഭിക്കുക. കേന്ദ്ര സബ്സിഡിയുണ്ടാകും. കിലോമീറ്ററിന് 43 രൂപ നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയാകും ബസുകള്‍ ലഭിക്കുക.
ഡ്രൈവറെ ഒഴിവാക്കി ബസ് മാത്രം വാടകയ്‌ക്കെടുക്കുന്നതും പരിഗണനയിലുണ്ട്. നേരത്തേയെടുത്ത വാടക ഇ-ബസുകള്‍ നഷ്ടമായിരുന്നു. കേന്ദ്ര നഗരകാര്യവകുപ്പിന്റെ പ്രത്യേകപദ്ധതില്‍ 250 ബസുകളും ലഭിക്കും. നഗരവികസനപദ്ധതിയുടെ ഭാഗമാണിത്. ബാറ്ററി സാങ്കേതികവിദ്യയില്‍ മാറ്റംവന്നതോെട ഇ-ബസുകള്‍ ദീര്‍ഘദൂര സര്‍വീസിനും ഉപയോഗിക്കാന്‍ കഴിയും. ഒറ്റച്ചാര്‍ജിങ്ങില്‍ 400 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബസുകളുമുണ്ട്.
Content Highlights: KSRTC planning to change diesel buses into CNG, CNG Price, CNG Buses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..