ഓട്ടോറിക്ഷ ഒഴികെയുള്ള യാത്രാ വാഹനങ്ങള്‍ക്ക് ജി.പി.എസ് നിര്‍ബന്ധമാക്കിയതോടെ കരിഞ്ചന്തയില്‍ ജി.പി.എസ് വില്പന വ്യാപകമായി. 4000 രൂപ വിലയുണ്ടായിരുന്ന ഈ യന്ത്രം വിവിധ ഇടനിലക്കാരുടെ കൈകളിലൂടെ മറിഞ്ഞ് ടാക്സിക്കാരുടെ കൈയിലെത്തുമ്പോള്‍ ഇപ്പോള്‍ 16,000 രൂപ വരെ ഈടാക്കുന്നുണ്ട്.
കേന്ദ്ര നിയമത്തിന്റെ പേരില്‍ സ്വകാര്യകമ്പനികള്‍ ടാക്സിയുടമകളെ കൊള്ളയടിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞമാസം വരെ 4,500 രൂപവരെ വിലയുണ്ടായിരുന്ന ജി.പി.എസുകള്‍ക്ക് ഇപ്പോള്‍ 16,000 രൂപ ആവശ്യപ്പെടുന്നതായി കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് ആരോപിച്ചു.
മിക്ക ജില്ലകളിലും ടാക്സിസ്റ്റാന്ഡുകളില് ബാഗുമായെത്തി പലരും ജി.പി.എസ്. വില്‍ക്കുന്ന അവസ്ഥയാണ്. നൂറ് കമ്പനികള്‍ അംഗീകാരത്തിനായി അപേക്ഷിച്ചതില്‍ 23 കമ്പനികള്‍ക്ക് കേരളത്തില്‍ ജി.പി.എസ് വിതരണത്തിന് മോട്ടോര്‍വാഹന വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഇവരില്‍നിന്ന് ജി.പി.എസ്. ഒരുമിച്ചുവാങ്ങുന്ന സംഘങ്ങള്‍ വിലകൂട്ടി ടാക്സിക്കാര്‍ക്ക് വില്ക്കുകയാണിപ്പോള് ചെയ്യുന്നത്. ചില ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഇതിന് കൂട്ടുനില്‍ക്കുന്നതായി പറയുന്നു.
കേരളത്തില്‍ 75,000 ഓളം ചെറുടാക്സികള് മാത്രമുണ്ടെന്നാണ് കണക്ക്. സ്കൂള്‍ ബസ്സുകളും മറ്റ് സ്വകാര്യവാഹനങ്ങളുമെല്ലാം ചേരുന്നതോടെ വാഹനങ്ങളുടെ എണ്ണം ലക്ഷങ്ങളാവും. ഇവര്‍ക്കെല്ലാം കുറഞ്ഞ കാലയളവിനുള്ളില്‍ ജി.പി.എസ്. ലഭ്യമാക്കേണ്ടിവരുമ്പോള് വലിയ കൊള്ളയടിക്കുള്ള സാധ്യത മുന്നില്‍കണ്ടാണ് ഇടനിലക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ നിയന്ത്രിക്കാന്‍ മോട്ടോര്‍വാഹനവകുപ്പിനും സര്‍ക്കാരിനും ഒന്നും ചെയ്യാനുമാവുന്നില്ല.
സര്‍ക്കാര്‍ ഇടപെട്ട് കുറഞ്ഞവിലയ്ക്ക് ജി.പി.എസ്. ലഭ്യമാക്കണമെന്നാണ് ടാക്സി ഉടമകള്‍ ആവശ്യപ്പെടുന്നത്. തവണവ്യവസ്ഥയില്‍ ലഭ്യമാക്കണമെന്നും ആവശ്യമുണ്ട്.
കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത് വില നിയന്ത്രിക്കാന്‍
മറ്റു സംസ്ഥാനങ്ങളില്‍ ഒന്നോ രണ്ടോ കമ്പനികള്‍ക്കുമാത്രമാണ് ജി.പി.എസ്. വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഇത് വിലവര്‍ധനയും ക്ഷാമവും ഉണ്ടാക്കുമെന്നതിനാലാണ് കേരളത്തില്‍ ഇരുപതില്‍പ്പരം കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ജി.പി.എസുകളിലെ കൂടുതല്‍ സൗകര്യങ്ങള്‍ക്കനുസരിച്ച് ചില കമ്പനികള്‍ വില കൂടുതല്‍ വാങ്ങുന്നുണ്ടാവാം. ജി.പി.എസിന്റെ വിപണിയില്‍ മോട്ടോര്‍വാഹനവകുപ്പിന് ഇടപെടാനാവില്ല.
രാജീവന് പുത്തലത്ത്, ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍
Content Highlights: GPS Price Increased By Black Market Agents
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..