ജാമിയ മിലിയ മെട്രോ സ്റ്റേഷനിൽ രംഗത്തിറക്കിയ ഇ-റിക്ഷകൾ ഡി.എം.ആർ.സി. മാനേജിങ് ഡയറക്ടർ മാംഗു സിങ് ഫ്ളാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി
തലസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇനി ഇലക്ട്രിക് വാഹനങ്ങള്‍മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. ഇങ്ങനെ, വായുമലിനീകരണം ചെറുക്കാന്‍ മാതൃകയാവുകയാണ് എ.എ.പി. സര്‍ക്കാര്‍. ചരിത്രപരമായ തീരുമാനമാണിതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു.
എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രിക്കായി ലോകത്തെ ഇ-വാഹന തലസ്ഥാനമായി ഡല്‍ഹി മാറുമെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് ഊന്നല്‍ നല്‍കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ഡല്‍ഹി സര്‍ക്കാര്‍ എക്കാലവും മുന്‍ഗണനാ അജന്‍ഡയായി എടുത്തിട്ടുണ്ട്.
ഇ-വാഹനങ്ങളിലേക്കു മാറാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കൂടാതെ, സ്വയംഭരണ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളുമൊക്കെ ഇ-വാഹനങ്ങളിലേക്കു മാറണം. നിലവിലെ സി.എന്‍.ജി., പെട്രോള്‍, ഡീസല്‍ വാഹനങ്ങളൊക്കെ ഇ-വാഹനങ്ങളാക്കാനാണ് നിര്‍ദേശം.
ഇ-വാഹനനയം 2020 അനുസരിച്ച് എല്ലാവകുപ്പും ആറുമാസത്തിനുള്ളില്‍ ഒരു നിശ്ചിത വാഹനം വാടകയ്ക്കെടുക്കുകയോ വാങ്ങുകയോ ചെയ്യണം. പരിസ്ഥിതി സമ്മര്‍ദം ഒഴിവാക്കി ഡല്‍ഹിയില്‍ സുസ്ഥിരവികസനം സാധ്യമാക്കുകയാണ് ഈ പരിഷ്കാരത്തിന്റെ ലക്ഷ്യമെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
ഇ-വാഹനങ്ങളിലേക്കു മാറാനുള്ള പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി ഗതാഗതവകുപ്പ് പ്രവര്‍ത്തിക്കും. പ്രതിമാസ നടപടി റിപ്പോര്‍ട്ട് എല്ലാ വകുപ്പുകളും ഈ നോഡല്‍ ഏജന്‍സിക്കു സമര്‍പ്പിക്കണം. നഗരത്തെ ശുചിത്വവും ഹരിതവുമാക്കി മാറ്റണം. ഇതിലേയ്ക്കുള്ള ഒരു ചുവടുവെപ്പാണ് ഇ-വാഹനങ്ങളിലേക്കുള്ള മാറ്റം.
സുസ്ഥിരതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ നഗരവാസികളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്നും ഉപമുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വായുമലിനീകരണത്തോടു പൊരുതി നഗരത്തെ ഹരിതാഭമാക്കുകയാണ് ഡല്‍ഹി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി ഏറ്റെടുത്തതാണ് സ്വിച്ച് ഡല്‍ഹി പ്രചാരണം. ഇ-വാഹനത്തിന്റെ ഇളവുകളെക്കുറിച്ചും ഗുണത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിച്ചു.
അതിനായി പ്രത്യേക അടിസ്ഥാന സൗകര്യവികസനവും ഒരുക്കിവരുന്നു. ആദ്യ രണ്ടാഴ്ചകളില്‍ ഇരുചക്ര-മുച്ചക്ര വാഹനക്കാരെ ഇ-വാഹനങ്ങളിലേക്കു മാറ്റാനായിരുന്നു പ്രചാരണം. തുടര്‍ന്നുള്ള ആഴ്ചകളില്‍ നാലുചക്ര വാഹനങ്ങളെ ഇ-വാഹനങ്ങളിലേക്കു മാറ്റാനാണ് പ്രചാരണലക്ഷ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു. മികച്ച പ്രതികരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ ഇ-വാഹനം നിര്‍ബന്ധമാക്കാനുള്ള തീരുമാനം.
Content Highlights: Delhi Government Decided To Use Electric Vehicles In Government Offices
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..