കോവിഡ് കാലം നീണ്ടതോടെ രണ്ടാംനിര (സെക്കന്‍ഡ് ഹാന്‍ഡ്) ബസുകള്‍ക്ക് കാറിന്റെ വിലമാത്രം. നൂറുകണക്കിന് ബസുകളാണ് വിറ്റഴിക്കാന്‍ വെച്ചിരിക്കുന്നത്. ഉടമയുടെ അത്യാവശ്യം മനസ്സിലാക്കി വിലപേശി രണ്ടുലക്ഷത്തിനുവരെ വില്‍പ്പന നടന്നിട്ടുണ്ട്.വില കുറഞ്ഞിട്ടും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണ്.
ഓഗസ്റ്റില്‍ മാത്രം സംസ്ഥാനത്ത് 60 ബസുകള്‍ വിറ്റതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.പി. സത്യന്‍ പറഞ്ഞു. നഗരപരിധിയില്‍ ഒരുവര്‍ഷംകൂടി സര്‍വീസ് നടത്താന്‍ കാലാവധിയുള്ള ബസ് ഒന്നേകാല്‍ ലക്ഷത്തിനു വിറ്റതായി കേരള പ്രൈവറ്റ് ബസ് ഓണേഴ്‌സ് യൂത്ത് ഫെഡറേഷന്‍ പ്രസിഡന്റ് എം.കെ. ബാബുരാജും പറഞ്ഞു.
വിറ്റ ബസുകളില്‍ മിക്കവയ്ക്കും അഞ്ചുലക്ഷത്തില്‍ താഴെയാണ് കിട്ടിയത്. ബസുകള്‍ മാത്രം വിറ്റ് പെര്‍മിറ്റ് ഉടമകള്‍ മരവിപ്പിച്ച് നിര്‍ത്തുകയാണ്. ബസുകള്‍ സാധാരണനിലയില്‍ ഓടാന്‍ തുടങ്ങിയാല്‍ പെര്‍മിറ്റിന് നല്ല തുക കിട്ടുമെന്ന വിശ്വാസത്തിലാണിത്. കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടില്‍ പെര്‍മിറ്റിന് 40 ലക്ഷത്തോളം ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.
യാത്രക്കാര്‍ കുറവായതിനാല്‍ ആറുമാസത്തോളമായി മിക്ക ബസുകളും നിരത്തിലിറങ്ങുന്നില്ല. ഇന്ധനം, ടയര്‍, സ്‌പെയര്‍പാട്‌സ് തുടങ്ങിയവ വാങ്ങിയ ഇനത്തില്‍ വന്‍തുക ഉടമകള്‍ക്ക് ബാധ്യതയുണ്ട്. സാധാരണമായി രണ്ടുമാസത്തെ കാലാവധിയാണ് ഇതിനു കിട്ടിയിരുന്നത്. തുക കിട്ടാന്‍ വ്യാപാരികള്‍ പിടിമുറുക്കിയതോടെ മറ്റു വഴികളില്ലാതെ ഉടമകള്‍ ബസ് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നിര്‍ത്തിയിട്ട ബസുകളിലെ ടയറും എന്‍ജിനും ബാറ്ററിയും നശിച്ചുതുടങ്ങി. ഇതു മാറ്റണമെങ്കിലും വന്‍തുക ചെലവാക്കണം. ഒന്നിലേറെ ബസുകളുള്ള കമ്പനികളാണ് പഴയ ബസുകള്‍ വാങ്ങുന്നത്. 15 വര്‍ഷം സര്‍വീസ് നടത്തിയ ബസുകള്‍ നഗരപരിധിയില്‍ ഓടിക്കാനാവില്ല. അവ നഗരത്തിനു പുറത്തേക്ക് മാറ്റി സര്‍വീസ് നടത്തണം.
നഗരത്തില്‍നിന്ന് മാറ്റുന്ന ബസുകള്‍ക്കു പകരം ഓടിക്കാനും നഗരത്തിനു പുറത്ത് ഓടിക്കാനുമാണ് കമ്പനികള്‍ ബസ് വാങ്ങുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്‍കിട വസ്ത്രആഭരണ ശാലകള്‍, ആശുപത്രികള്‍ എന്നിവയും പഴയ ബസുകള്‍ വാങ്ങുന്നുണ്ട്.
Content Highlights: Civid-19 Crisis; Buses For Sale In Car Price
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..