പെട്രോളിന്റെയും ഡീസലിന്റെയും വില സെഞ്ചുറി അടിച്ച് മുകളിലേക്ക് കുതിക്കുമ്പോള്‍ വേറിട്ട പ്രസ്താവനയുമായി ബി.ജെ.പി. നേതാവ്. പെട്രോള്‍ വില 200 രൂപയിലെത്തിയാല്‍ ഇരുചക്ര വാഹനത്തില്‍ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി ഉറപ്പാക്കുമെന്നാണ് അസമിലെ ബി.ജെ.പി. നേതാവായ ഭബേഷ് കലിത അറിയിച്ചത്. തമുല്‍പൂരില്‍ നടന്ന പൊതുപരിപാടിയിലാണ് ഭബേഷ് കലിത ഈ വാഗ്ദാനം നൽകിയത്.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ആളുകള്‍ ആഡംബര കാറുകളിലെ യാത്ര ഒഴിവാക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് പകരമായി ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേര്‍ യാത്ര ചെയ്യണം. അസമില്‍ പെട്രോള്‍ വില 100 കടക്കുകയും ഡീസലിന്റെ വില 100 രൂപയോട് അടുക്കുകയും ചെയ്തതോടെ പല സ്ഥാലങ്ങളിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാല്‍, പിന്നീട് അദ്ദേഹം ഇതിന് വിശദീകരണവുമായി എത്തുകയായിരുന്നു. പെട്രോള്‍ വില 200 രൂപയിലെത്തിയാല്‍ ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു. ഇതിനുപുറമെ, ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവില്‍ ബൈക്കുകളില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. നാല് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ ഒരു യാത്രക്കാരനായാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ട് യാത്രക്കാര്‍ക്കൊപ്പം നാല് വയസില്‍ അധികം പ്രായമുള്ള കൂട്ടിയെയും കൂടി യാത്ര ചെയ്യിപ്പിക്കുന്നത് പോലും നിയമവിരുദ്ധമായാണ് പരിഗണിക്കുന്നത്. ഇരുചക്ര വാഹനത്തില്‍ മൂന്ന് പേര്‍ യാത്ര ചെയ്യുന്നത് നിയമവിരുദ്ധവും 1000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റവുമായാണ് പരിഗണിക്കുന്നത്. നിയമം ഇതാണെന്നിരിക്കെയാണ് ബിജെപി നേതാവിന്റെ പുതിയ പ്രഖ്യാപനം
Source: The Sentinel
Content Highlights: BJP Chief Claims Tripling On Two-Wheeler Will Be Allowed When Petrol Price Touch Rs 200
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..