എ.എൻ.പി.ആർ. ക്യാമറകൾ ഉള്ള സ്ഥലങ്ങൾ ഇടിമൂഴിക്കൽ വൈദ്യരങ്ങാടി പാലോറമല ഊർക്കടവ് വി.കെ. റോഡ് (അത്തോളി) എലത്തൂർ കക്കോടി മുക്ക് പടനിലം കോട്ടക്കടവ് ചാലിയം കളൻതോട് | ഫോട്ടോ: മാതൃഭൂമി
നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചു, ഓട്ടോയില്‍ പണവും സ്വര്‍ണാഭരണങ്ങളും മറന്നുവെച്ചു. ഓട്ടോയുടെ പേരോ, നമ്പറോ ഓര്‍മയില്ല. അവസാനം കേസ് കണ്ട്രോള് റൂമിലെത്തി. കമാന്‍ഡിങ് കണ്ട്രോള് റൂമിലെ ക്യാമറ പരിശോധിച്ചപ്പോള്‍ ഓട്ടോ കണ്ടെത്തി. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണവും പണവും ഉടമസ്ഥന് ലഭിക്കുകയും ചെയ്തു.
സിറ്റി പോലീസ് നഗരത്തിന്റെ 11 അതിര്‍ത്തിമേഖലകളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്നൈസ് ക്യാമറ (എ.എന്‍.പി. ആര്. ) സംവിധാനമാണ് ഇതിനു സഹായകമായത്. ഒന്നരമാസം മുമ്പ് ക്യാമറ സ്ഥാപിച്ചതുമുതല്‍ ഇത്തരത്തിലുള്ള സംഭവങ്ങളും നിയമലംഘനങ്ങളുമായി 2232 കേസുകളാണ് കമാന്‍ഡിങ് കണ്ട്രോള് റൂം കണ്ടെത്തിയത്. നിയമലംഘനങ്ങളില്‍ നിന്നായി പിഴ ഈടാക്കിയത് 1,43,000 രൂപയും.
എത്ര ദൂരത്തു നിന്നാണെങ്കിലും വാഹനത്തിന്റെ നമ്പര്‍ പ്ളേറ്റ് സൂം ചെയ്ത് കാണാന്‍ സാധിക്കുന്നതാണ് ഈ ക്യാമറകളുടെ പ്രത്യേകത. 11 ക്യാമറകള്‍ നിരീക്ഷിക്കുന്നതിനു മാത്രമായി ആറ് ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും ക്യാമറകള്‍ കണ്‍തുറന്നിരിക്കും. അതിര്‍ത്തിക്കുള്ളിലേക്ക് ഏതൊരു വാഹനം വരുന്നതും ക്യാമറയില്‍ പതിയും. വ്യാജനമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളും അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനങ്ങളും പിടികൂടാനായി ഇപ്പോള്‍ പോലീസ് ഏറ്റവുമധികം ആശ്രയിക്കുന്നത് ഈ ക്യാമറകളെയാണ്.
നഗരത്തില്‍ നടന്ന പല സംഭവങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഈ ക്യാമറകള്‍ സഹായകമായിട്ടുണ്ടെന്നും ഈ സംവിധാനം വളരെ ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ടെന്നും കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മിഷണര്‍ എല്‍. സുരേന്ദ്രന് പറഞ്ഞു. ഹെല്‍മെറ്റ് ഇടാതെ വാഹനമോടിക്കല്‍, രണ്ടില്‍ കൂടുതല്‍ ആളുകള്‍ ബൈക്കില്‍ യാത്രചെയ്യല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, അമിത വേഗം, സീബ്രാലൈനില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍, അപകടമുണ്ടാക്കി നിര്‍ത്താതെ പോകല്‍ തുടങ്ങി വിവിധതരത്തിലുള്ള ഗതാഗത നിയമലംഘനങ്ങള്‍ പിടിക്കാന്‍ ഈ ക്യാമറകള്‍ക്ക് കഴിയും.
ഒരുമാസം മാത്രമേ ക്യാമറയില്‍ റെക്കോഡ് ചെയ്ത വീഡിയോകള്‍ ഉണ്ടാകൂ. അത് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി മാഞ്ഞുപോകും. മാഞ്ഞുപോയ ദിവസങ്ങളിലെ വീഡിയോ ആവശ്യമുണ്ടെങ്കില്‍ വീണ്ടെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് ക്യാമറ ഒരുക്കിയിട്ടുള്ളത്. ഈ ക്യാമറകള്‍ക്കു പുറമെ കണ്ട്രോള് റൂമിന്റെ 40-ഓളം ക്യാമറകളും നഗരത്തിന്റെ വിവിധ ജങ്ഷനുകളിലും ഭാഗങ്ങളിലും ഉണ്ട്.
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന രീതി
അതിര്‍ത്തികളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകള്‍ നഗരത്തിലേക്കു വരുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ആദ്യം ഒപ്പിയെടുക്കും. തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവര്‍മാരുടെ മുഖം ലഭിക്കുന്ന രീതിയില്‍ ക്യാമറ ചലിക്കും. ക്യാമറയിലൂടെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ നമ്പറുപയോഗിച്ച് ആര്.ടി.ഒയുടെ വെബ്സൈറ്റില്‍നിന്ന് വാഹനത്തിന്റെ ഉടമയുടെ പേരുവിവരങ്ങള്‍ ശേഖരിക്കും. ഫോണ്‍ നമ്പറുണ്ടെങ്കില്‍ നേരിട്ടുവിളിക്കുകയും ഇല്ലെങ്കില്‍ മേല്‍വിലാസത്തിലേക്ക് കത്തയച്ച് കണ്ട്രോള് റൂമില്‍ ഹാജരാകാനായി ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് ഗതാഗത ലംഘനത്തിനനുസരിച്ചുള്ള ശിക്ഷ ഈടാക്കും.
Content Highlights: Automatic Number Plate Recognize Camera To Caught Traffic Rule Violations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..