അലവിൽ എളമ്പിലാംപാറയിലെ 'ഓംകാർ' എന്ന വീട്ടിലെ വിന്റേജ് വാഹനങ്ങൾക്കൊപ്പം ഉടമ പ്രവീണിന്റെ മക്കളായ പ്രണവും തേജസും ശ്രേയസും
കണ്ണൂര്‍ അലവില്‍ എളമ്പിലാംപാറയിലെ 'ഓംകാര്‍' എന്ന വീടും പരിസരവും വഴിയാത്രക്കാര്ക്കെന്നും കൗതുകക്കാഴ്ചയാണ്. ഒരു പഴയ വാഹന പാര്‍ക്കിങ് കേന്ദ്രത്തെയോ പഴയകാല റോഡിനെയോ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മുറ്റം നിറയെ പ്രൗഢിയോടെ നിരന്നുനില്ക്കുന്ന മുന്‍കാല വാഹനങ്ങള്‍. 1966, 1971 മോഡല്‍ ജാവ ബൈക്കുകള്‍ മുതല്‍ 1968 മോഡല്‍ അംബാസഡര്‍ കാര്‍ വരെ.
ഹിമാചല്‍ പ്രദേശില്‍നിന്ന് വരുത്തിച്ച 1966 മോഡല്‍ മിലിട്ടറി ബുള്ളറ്റ്, ബജാജ് സൂപ്പര്‍, ചേതക്, ലാംബ്രറ്റ...എല്ലാം ഗതാഗതസജ്ജമായവ. ഉടമ പ്രവീണിനൊപ്പം മക്കളായ പ്രണവ്, തേജസ്, ശ്രേയസ് എന്നിവരാണ് വാഹനങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നത്.
സ്കൂള്‍ പഠനകാലത്ത് തുടങ്ങിയതാണ് പ്രവീണിന് വാഹനങ്ങളോടുള്ള കമ്പം. പഠനം കഴിഞ്ഞ് യെസ്ഡി ഷോറൂം തുടങ്ങിയപ്പോഴും വിന്റേജ് വാഹനങ്ങളിലായിരുന്നു കണ്ണ്. ഇപ്പോള്‍ കണ്ണൂര്‍ തെക്കിബസാറില്‍ യൂസ്ഡ് ബുള്ളറ്റ് ഷോറൂം നടത്തുകയാണ് പ്രവീണ്‍. രണ്ട് ബുള്ളറ്റും രണ്ട് ബൈക്കും ഉള്‍പ്പെടെ നിരവധി വിന്റേജ് വാഹനങ്ങളുണ്ട് വീട്ടില്‍. തുരുമ്പ് പിടിക്കാതിരിക്കാനായി കൂട്ടത്തിലെ 'സ്റ്റാറായ' ജാവയുടെ വിശ്രമം പലപ്പോഴും കിടപ്പുമുറിയിലാണ്.
മഴക്കാലത്ത് വാഹനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനായി വീടിന്റെ പിറകുവശത്ത് വിശാലമായ ഷെഡ് ഒരുക്കിയിട്ടുണ്ട്. ഇപ്പോഴും അച്ഛനും മക്കളും യാത്രക്കായി ഉപയോഗിക്കുന്നത് ശേഖരത്തിലെ വാഹനങ്ങളാണ്. 'യാത്രക്കാരന് സുരക്ഷിതത്വം നല്കുന്ന തരത്തിലുള്ളവയാണ് പഴയകാല ഇരുചക്രവാഹനങ്ങളുടെ ഉള്‍പ്പെടെ നിര്‍മിതി' -പ്രവീണ്‍ പറയുന്നു.
പുതിയ വാഹനങ്ങളെ അപേക്ഷിച്ച് മൈലേജ് കുറവാണെങ്കിലും പഴയ വാഹനങ്ങള്‍ക്ക് തന്നെയാണ് 'പെര്ഫെക്ഷന്' കൂടുതലെന്നാണ് ബെംഗളൂരുവില്‍ െഎ.ടി. രംഗത്ത് ജോലിചെയ്യുന്ന മൂത്ത മകന് പ്രണവിന്റെയും അഭിപ്രായം. കേരളത്തിലെ വിന്റേജ് വാഹന ഉടമകളുടെ വാട്സ് ആപ് ഗ്രൂപ്പായ 'വിന്റേജ് മോട്ടോഴ്സ് കേരള', കണ്ണൂര്‍ ജില്ലക്കാരുടെ ഗ്രൂപ്പായ 'ടു സ്ട്രോക്സ്' എന്നിവയില്‍ അംഗമാണ് പ്രണവ്
ഇവര്‍ സിനിമയിലും ഓടി...
സിനിമയില്‍ 'അഭിനയിച്ച' സെലിബ്രിറ്റികളുമുണ്ട് വാഹനശേഖരത്തില്‍. സമീപകാല ഹിറ്റായ 'കുമാരി', ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം', 'പൂവന്' എന്നീ ചിത്രങ്ങളില്‍ ഇവരുടെ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 'നീലവെളിച്ച'ത്തില്‍ ഷൈന്‍ ടോം ചാക്കോ ഉപയോഗിക്കുന്ന വിന്റേജ് കാര്‍ ഇവരുടെ 'അരുമ'യായ അംബാസഡറാണ്.
Content Highlights: Vintage car and motorcycle collection by young man at kannur. 1966 jawa to 1968 Ambassador
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..