രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സർവീസ് ആരംഭിച്ച ബസ്സിന് സമീപം രാജനും മണികണ്ഠനും | ഫോട്ടോ: മാതൃഭൂമി
അട്ടപ്പാടിയിലെ ആദിവാസിവിഭാഗക്കാരായ രണ്ട് യുവാക്കള്‍ചേര്‍ന്ന് വാങ്ങിയ ബസ് രണ്ടുവര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നിരത്തിലിറങ്ങി. വടക്കോട്ടത്തറയിലെ രാജനും ചൊറിയന്നൂരിലെ മണികണ്ഠനും 2019 ജനുവരിയില്‍ 15 ലക്ഷംരൂപ ചെലവഴിച്ച് വാങ്ങിയ ബസ്സാണ് ഓടാന്‍ അനുമതിലഭിക്കാതെ രണ്ടുവര്‍ഷം കട്ടപ്പുറത്തിരുന്നത്.
റൂട്ട് പെര്‍മിറ്റ് ലഭിക്കുന്നതടക്കം പ്രശ്നമായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചുനടന്നിരുന്ന സമയത്താണ് ഇരുവര്‍ക്കും ബസ് സര്‍വീസ് എന്ന ആശയം മനസ്സിലുദിച്ചത്. സ്ഥിര വരുമാനത്തിനപ്പുറം കൂടുതല്‍പേര്‍ക്ക് ജോലിയും യാത്രാക്ലേശം പരിഹരിക്കാമെന്ന ചിന്തയും ഈ ആഗ്രഹം ഉറപ്പിച്ചു. എന്നാല്‍, ചിന്തിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍.
ആദ്യം റൂട്ട് പെര്‍മിറ്റ് ലഭിക്കുന്നതിന് പാലക്കാട് മോട്ടോര്‍വാഹന വകുപ്പിനെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തോറ്റുപോകാന്‍ തയ്യാറല്ലാതിരുന്ന ഈ യുവാക്കള്‍ തങ്ങളുടെ ആവശ്യത്തിനായി കോടതിയെ സമീപിച്ചു. ഷോളയൂര്‍ പഞ്ചായത്തിലെ വയലൂരില്നിന്ന് പുതൂര്‍ പഞ്ചായത്തിലെ മേലെമുള്ളിവരെ ബസ് സര്‍വീസ് ആരംഭിക്കണമെന്ന് കാണിച്ച് ഊരുമൂപ്പന്മാരുടെ നേതൃത്വത്തില്‍ ആദിവാസി വിഭാഗക്കാരായ 350പേര് ഒപ്പിട്ടുനല്‍കിയ അപേക്ഷയോടൊപ്പമാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
തുടര്‍ന്ന്, 2018 ഡിസംബറില്‍ കോടതിയുത്തരവനുസരിച്ച് ബസ് സര്‍വീസ് നടത്തുന്നതിനുള്ള റോഡ് പെര്‍മിറ്റ് ഗതാഗതവകുപ്പില്‍നിന്ന് ലഭിച്ചു. ഒരുമാസത്തിനുള്ളില്‍ ബസ് ഹാജരാക്കണമെന്ന നിര്‍ദേശം വന്നതോടെ കാലങ്ങളായി തങ്ങള്‍ കൂട്ടിവെച്ച ചെറിയ തുകയ്ക്കൊപ്പം വലിയൊരുതുക ബാങ്കില്‍നിന്ന് വായ്പയുമെടുത്ത് വണ്ടിവാങ്ങി. രാജന്റെ പേരിലാണ് ബസ് വാങ്ങിയത്.
എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ മോട്ടോര്‍വാഹനവകുപ്പില്‍നിന്ന് ബസ്സിന് റോഡില്‍ ഓടാന്‍ അനുമതി ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് വണ്ടി രണ്ടുവര്‍ഷം കട്ടപ്പുറത്തായി. വീണ്ടും കോടതിയെ സമീപിച്ച യുവാക്കള്ക്കനുകൂലമായി 2020 ജനുവരിയില്‍ കോടതിവിധി വന്നു. എന്നാല്‍, കോവിഡിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം സര്‍വീസ് ആരംഭിക്കാനായില്ല. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ഡിസംബര്‍ 15-ന് ബസ്സിന് അനുമതി ലഭിച്ചു.
ആദിവാസി യുവാക്കള്‍ക്ക് സ്വയംതൊഴിലെന്ന രീതിയില്‍ ആരംഭിച്ച ബസ്സില്‍ ഇവരെ ക്കൂടാതെ കണ്ടക്ടറും ക്ലീനറുമായി മറ്റ് നാലുപേര്‍ക്കുകൂടി ജോലി ലഭിച്ചു. വണ്ടിയോടിച്ച് കിട്ടുന്ന തുക ഉപജീവനത്തിന് നീക്കിവെക്കും. ഒപ്പം ബസ് വാങ്ങുന്നതിനും നിയമനടപടിക്കുമായി ചെലവാക്കാന്‍ കടംവാങ്ങിയതുക തിരികെ കൊടുക്കുന്നതിനും കണ്ടെത്തണം.
Content Highlights: Tribal Youth Private Bus Service Begins After Two Years Of Legal Battle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..