പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി (ഫയൽഫോട്ടോ)
രാവിലെ പത്രം വായിക്കാന്‍ എടുത്തപ്പോള്‍ ആദ്യം തന്നെ കണ്ടത് തിരുവനന്തപുരം നഗരത്തിലുണ്ടായ ഒരു വാഹനാപകടത്തിന്റെ വാര്‍ത്തയാണ്. അമിതവേഗത്തില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ വെട്ടിതിരിയുകയും നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. കാറിലുണ്ടായിരുന്ന അച്ഛനും അമ്മയും കുഞ്ഞും മുത്തശ്ശിയും അടങ്ങുന്ന കുടുംബത്തിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ഈ കുഞ്ഞ് മാത്രം മരണത്തിന് കീഴടങ്ങി. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കാണുകയും ചെയ്തിരുന്നു.
എമര്‍ജന്‍സി വിഭാഗത്തില്‍ അവരെ ചികിത്സിച്ച ഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ച് പോയി, ആ യുവാക്കാള്‍ സാഹസികമായ യാത്ര ഒഴിവാക്കിയിരുന്നെങ്കില്‍, കാറിലെ യാത്രക്കാര്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചുരുന്നെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നില്ലേ? എമര്‍ജന്‍സി വിഭാഗത്തില്‍ ഇത്തരത്തില്‍ ഗുരുതര പരിക്കുകളുമായി എത്തുന്നവരെ കാണുമ്പോള്‍ നമ്മള്‍ ഓര്‍ക്കാറുണ്ട് ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ചിരുന്നെങ്കില്‍ ഇതില്‍ പലതും ഒഴിവാക്കാമായിരുന്നില്ലേയെന്ന്. മിക്കവാറും ചെറുപ്പകാരാണ് വാഹനാപകടങ്ങളില്‍ ഗുരുതര പരിക്കുകളുമായി ചികിത്സയ്ക്ക് എത്തുന്നത്.

കേരളത്തിന്റെ ആരോഗ്യമേഖല ഏറെ മുന്‍പന്തിയിലാണ്. എന്നാല്‍, റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തില്‍ സുരക്ഷയ്ക്കായുള്ള പല നിര്‍ദേശങ്ങളും കാറ്റില്‍ പറത്തുകയാണ് പതിവ്. നമ്മുടെ റോഡുകള്‍ വളരെ തിരക്ക് നിറഞ്ഞതാണ്. ഇതിനൊപ്പം മത്സരയോട്ടം നടത്തുന്ന വാഹനങ്ങള്‍ക്കും ഇടയിലൂടെയുള്ള ഓരോരുത്തരുടെയും യാത്ര വീണ്ടും അപകടസാധ്യത ഉയര്‍ത്തുന്നു. ഒരു അപകടമുണ്ടായാല്‍ അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും മടിക്കുന്ന ഒരു സമൂഹത്തില്‍ കൂടിയാണ് നമ്മുടെ അതിവേഗ യാത്രകള്‍.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹനം വകുപ്പ് സമ്മാനം നല്‍കുന്ന പദ്ധതി ഒരുക്കിയിരിക്കുന്നത്. അപകടത്തില്‍പ്പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിലൂടെ ഒരു ജീവന്‍ രക്ഷിക്കുകയാണ് ചെയ്യുന്നത്. വൈകുംതോറും രക്ഷപ്പെടല്‍ കൂടുതല്‍ സങ്കീര്‍ണമാകും. അപകടങ്ങള്‍ സര്‍വസാധാരണമാണ് എന്നാല്‍, കൃത്യമായി നിയമം നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലൂടെ അപകടത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞേക്കും.

ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍
1. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കുക.
ഇരുചക്ര വാഹന അപകടങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാത്ത പക്ഷം വ്യക്തിയുടെ മസ്തിഷ്‌കത്തെ സാരമായി പരിക്കേല്‍ക്കാന്‍ സാധ്യത ഏറെയാണ്. മരണത്തിലേക്ക് നയിക്കും വിധം ഗുരുതരമായ പരിക്കുകളേല്‍ക്കാതിരിക്കാന്‍ ഹെല്‍മറ്റ് എന്ന സുരക്ഷാകവചം സഹായിക്കുന്നു. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റാല്‍ 'കോമ' എന്ന അവസ്ഥയിലേക്കോ ശരീരം തളര്‍ന്ന അവസ്ഥയിലേക്കോ മരണത്തിലേക്കോ എത്തിക്കാം. ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ കൃത്യമായി സ്ട്രാപ് ചെയ്തു തന്നെ ഉപയോഗിക്കുക.
2. കാറില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്ബെല്‍റ്റ് ഉപയോഗിക്കുക
പോലീസ് പരിശോധനയും ക്യാമറയും ഭയന്ന് മാത്രമാണ് ഭൂരിഭാഗം യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത്. അതില്‍ പോലും ഡ്രൈവര്‍ മാത്രമായിരിക്കും കൃത്യമായി ധരിച്ചിട്ടുണ്ടാകുക.ഇത് തീര്‍ത്തും തെറ്റാണ്. അപകടം ആര്‍ക്ക് എപ്പോള്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ വാഹനത്തില്‍ യാത്ര ചെയ്യുന്ന ഒരോരുത്തരും സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചിരിക്കണം. സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ പെട്ടെന്നുള്ള ബ്രേക്കിങ്ങുകളില്‍ യാത്രക്കാര്‍ മുന്നോട്ട് തെറിക്കുകയും ഗ്ലാസില്‍ തലയിടിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്.

3. കുട്ടികളുടെ ചലനം നിയന്ത്രിക്കുന്ന സംവിധാനം (Child restraint system) ഉപയോഗിക്കുക.
കാറില്‍ യാത്ര ചെയ്യുമ്പോള്‍ നവജാതശിശുക്കള്‍ മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ കുട്ടിയുടെ ഭാരത്തിനനുസരിച്ചുള്ള 'Child safety seat' ഉപയോഗിക്കുകയും സീറ്റ് ബെല്‍റ്റ് ഇടുകയും വേണം. ഈ രീതിയില്‍ കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തുന്നതാണ് അഭികാമ്യം. കുട്ടികളെ മടിയില്‍ ഇരുത്തിയും കൈയില്‍ എടുത്തും കാറില്‍ യാത്ര ചെയ്യരുത്. ഇത് അവരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. നമ്മള്‍ ആദ്യം പറഞ്ഞ അപകടത്തില്‍ മരണപ്പെടാന്‍ പ്രധാനമായും കാരണമായത്, കൃത്യമായ സുരക്ഷാ മാര്‍ഗം സ്വീകരിക്കാത്തതാണ്.
4. മദ്യപിച്ച് വാഹനം ഓടിക്കരുത്
മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഡ്രൈവറിന്റെ സഹയാത്രികരുടെയും റോഡിലൂടെ പോകുന്നവരുടെ ജീവന് ഭീഷണിയാണ്. മദ്യപിച്ചുള്ള ഡ്രൈവിങ്ങില്‍ റോഡ് അപകടങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള കഴിവ് കുറയുന്നു. ഇതേതുടര്‍ന്ന് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്ന മറ്റുള്ളവര്‍ക്കും അപകട സാധ്യതയുണ്ടാകുന്നു. നിയന്ത്രിതമായി മദ്യപിച്ചാല്‍ അപകടസാധ്യത ഉണ്ടാകില്ല എന്ന (Permitted Alcohol Level) ധാരണ തെറ്റാണ്. മദ്യപിച്ചുള്ള ഡ്രൈവിങ്ങില്‍ കണക്കുകൂട്ടലുകള്‍ (Driving judgement) തെറ്റുകയും അപകടം ഉണ്ടാകുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
5. അമിതവേഗത്തില്‍ വാഹനം ഓടിക്കരുത്
അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടം വരുത്തിവെക്കുന്നത് സാധാരണ കാഴ്ചയാണ്. ഇതിനെ മാനസിക വൈകല്യമായിട്ടാണ് മനോരോഗ വിദഗ്ധര്‍ പറയുന്നത്. ഇത്തരം അപകടങ്ങള്‍ക്ക് ശേഷം തന്റെ അശ്രദ്ധമൂലമാണല്ലോ ഇത്തരത്തില്‍ സംഭവിച്ചതെന്ന ആകുലത അവരില്‍ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള അപകടങ്ങളില്‍ മറ്റുള്ളവര്‍ക്കോ ആ വ്യക്തിക്കോ പരിക്കേല്‍ക്കുകയോ മരിക്കുകയോ ആണെങ്കില്‍ ആ കുറ്റബോധം ജീവിതമുടനീളം അയാളെ വേട്ടയാടുന്നു. ഇത് മാനസിക ആരോഗ്യത്തെ പോലും ബാധിക്കുന്നു.

ഒരു നല്ല പൗരന്‍ അല്ലെങ്കില്‍ വ്യക്തി എന്ന നിലയില്‍ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് റോഡ് സുരക്ഷാ നിയമങ്ങള്‍ കൃത്യമായി പാലിച്ചാല്‍ റോഡ് അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.
Content Highlights: Safety driving tips, Road Safety, Safe roads, Accident Free Roads, Obey traffic rule avoid accidents


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..