കെ.എസ്.ആർ.ടി.സി. ബസ് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെ | ഫോട്ടോ: മാതൃഭൂമി
ശരാശരി മലയാളിയുടെ വീട്ടുചെലവുപോലെയാണ് കെ.എസ്.ആര്‍.ടി.സി.യുടെ കാര്യവും. വരവില്‍ക്കൂടുതലാണ് ചെലവ്. കടംവാങ്ങല്‍ പതിവ്. പലിശക്കാരനുതന്നെ കൊടുക്കണം വരവിന്റെ പാതി. എത്ര പണിഞ്ഞാലും പണിപ്പെട്ടാലും ഇല്ലായ്മമാത്രം ബാക്കി. പഴയപടി ഓടിയാല്‍ എങ്ങുമെത്തില്ലെന്ന് മനസ്സിലാക്കിയതോടെ വരുമാനംകൂട്ടാനുള്ള നെട്ടോട്ടത്തിലാണ് കെ.എസ്.ആര്‍.ടി.സി. അതിന് ഏത് 'കുണ്ടുംകുഴിയുമുള്ള' വഴിയും പരീക്ഷിക്കാന്‍ റെഡി.
ബജറ്റ് ടൂറിസം
സംഗതി അടിപൊളിയാണ്. ടൂറിസ്റ്റ് വണ്ടിയുംവിളിച്ച്, ആളുകളെസംഘടിപ്പിച്ച്, മുറിയും ബുക്കുചെയ്ത് അന്യായക്കാശും കൊടുത്തുള്ള ടൂറിനുപകരം കെ.എസ്.ആര്‍.ടി.സി.യുടെ നല്ല കാറ്റും വെളിച്ചവും കാല്‍നീട്ടിവെക്കാനിടവുമുള്ള ബസ്സിലിരുന്ന് നാടുകാണാം. ട്രിപ്പ്, കെ.എസ്.ആര്‍.ടി.സി. അനൗണ്‍സ് ചെയ്യുമ്പോള്‍ പണമടച്ച് പങ്കെടുത്താല്‍ മാത്രംമതി. കോവിഡില്‍ അടച്ചിട്ടിരുന്ന് മടുത്ത മനുഷ്യര്‍ യാത്രചെയ്യാന്‍ ഒരുങ്ങിയിറങ്ങിയതോടെ ആവഴിക്ക് അത്യാവശ്യം കാശുകിട്ടി കെ.എസ്.ആര്‍.ടി.സിക്ക്.
ഷോപ്പ് ഓണ്‍ വീല്‍സ്
ലളിതമായി പറഞ്ഞാല്‍ ബസിനെ ഷോപ്പാക്കുന്നതാണ് ഈ പറഞ്ഞ പരിപാടി. റൂട്ടില്‍ സര്‍വീസ് നടത്താനുള്ള ശേഷിയില്ലാത്ത ബസുകള്‍ കടയായി വേഷംമാറി. മില്‍മ, കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ് തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായിരുന്നു ആദ്യം ബസില്‍ കടതുടങ്ങാന്‍ അനുമതി. പിന്നെപ്പിന്നെ പൊതുജനങ്ങള്‍ക്കും കാശടച്ച് ബസ്സെടുക്കാമെന്നായി. ഓടുന്ന റെസ്റ്റോറന്റുമുതല്‍ ഓടിപ്പോവാത്ത ബുക്സ്റ്റാള്‍വരെ പലരൂപത്തില്‍ െക.എസ്.ആര്‍.ടി.സി. അവതരിച്ചു. ആ ഇനത്തിലുംകിട്ടി കുറച്ചുകാശൊക്കെ.

സ്ലീപ് ഇന്‍ ബസ്
ടൂര്‍ പാക്കേജിന്റെ ബാക്കിയാണിത്. സാധാരണഗതിയില്‍ മൂന്നാര്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നല്ല വാടകകൊടുത്താലേ മുറികിട്ടൂ. എന്നാല്‍ ഉറങ്ങാന്‍ നല്ല സൗകര്യമുള്ള മുറി കെ.എസ്.ആര്‍.ടി.സി. ഒരുക്കിത്തരും. മറ്റെവിടെയമല്ല, ബസില്‍ത്തന്നെ. വലിയ വാടകയില്ലാതെ, സുരക്ഷിതമായി ബസില്‍ ഉറങ്ങാം. ഒരു പുതിയ അനുഭവം. സഞ്ചാരികളെ ഉറക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അത്രയ്‌ക്കൊന്നുമായില്ലെങ്കിലും പലവഴിക്ക് ശ്രമിക്കാനുള്ള മനസ്സ് കൈവിടുന്നില്ല അവര്‍.
.jpg?$p=a80322e&&q=0.8)
യാത്രാ ഫ്യുവല്‍സ്
ജനത്തിനും കെ.എസ്.ആര്‍.ടി.സി.ക്കും ഒരുപോലെ ഇഷ്ടമായ പദ്ധതിയാണ് യാത്രാ ഫ്യുവല്‍സ്. സംഗതി കെ.എസ്.ആര്‍.ടി.സി.ക്ക് നാടുനീളെ പമ്പുണ്ടെങ്കിലും അതില്‍നിന്ന് തുള്ളി എണ്ണപോലും പൊതുജനത്തിന് കൊടുക്കില്ലായിരുന്നു. ഡീസലിനുപോലും കടംപറയുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് ഒടുവില്‍ ബുദ്ധിയുദിച്ചു. പൊതുജനത്തിനുംകൂടി പമ്പുകള്‍ തുറന്നുകൊടുത്തു. ജനം പമ്പിലെത്തി. കെ.എസ്.ആര്‍.ടി.സി.ക്ക് കാശും കിട്ടി.
ല്യൂബ് ഷോപ്പ്
അത്യാവശ്യം കച്ചവടംെചയ്യാനും കെ.എസ്.ആര്‍.ടി.സി.ക്ക് അറിയാമെന്നതാണ് ല്യൂബ് ഷോപ്പുകള്‍ക്കുപിന്നിലെ കഥ. ല്യൂബ്രിക്കേറ്റിങ് ഓയിലുകള്‍ മിതമായ നിരക്കില്‍ ഇവിടെ കിട്ടും. കച്ചവടംനടത്താന്‍ അത്ര കേമന്മാരല്ലെങ്കിലും ല്യൂബ് ഷോപ്പുകള്‍ നഷ്ടമൊന്നുമുണ്ടാക്കിയില്ല.
സമുദ്ര
കടലുമായി ബന്ധമുള്ളവര്‍ക്കുള്ളതാണ് 'സമുദ്ര' പദ്ധതി. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ അവരുടെ കുട്ടയുമായി കയറുമ്പോള്‍ അധിക കൂലിനല്‍കേണ്ടിവരാറുണ്ട്. ഇതില്‍നിന്ന് അവരെ കരകയറ്റുകയാണ് 'സമുദ്ര'. മൂന്ന് ബസ് ഇതിനായുണ്ട്. യാത്ര സൗജന്യം. ബസുകള്‍ രൂപമാറ്റംവരുത്തി പാത്രംവെക്കാനുള്ള റാക്കും മറ്റും ഒരുക്കി. മൂന്ന് ബസിനുംകൂടി ചെലവാകുന്ന 72 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് നല്‍കും.
കേരളത്തിലെ തരക്കേടില്ലാത്ത ഒരു മുതലാളിയാണ് ഒരര്‍ഥത്തില്‍ കെ.എസ്.ആര്‍.ടി.സി. നാടുമുഴുവന്‍ വസ്തുവകകളുണ്ട്. ചിലതൊക്കെ നല്ല കൈകാര്യത്തിലാണ്. കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥലം, ഷോപ്പിങ് കോംപ്ലക്‌സ് ഇതൊക്കെ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ബസ്സ്റ്റേഷന്‍ പരസ്യം, ബസിലെ പരസ്യം, മൊബൈല്‍ ടവര്‍... ഇതില്‍നിന്നൊെക്കയുമുണ്ട് വരുമാനം. 128. 22 കോടിയാണ് കഴിഞ്ഞവര്‍ഷത്തെ ആകെ ടിക്കറ്റിതര വരുമാനക്കണക്ക്.
Content Highlights: KSRTC Achieve 128.22 crore non ticket revenue from budget tourism, shop on wheels, petrol pump etc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..