ഓടാത്ത ബസ് ഉടമയുടെ പറമ്പിൽ ടാർപ്പായകൊണ്ട് മൂടി ഇട്ടിരിക്കുന്നു | ചിത്രം: മാതൃഭൂമി
തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബസുകള്‍ അടാട്ട് പഞ്ചായത്ത് നിവാസികളുടേതാണ്. എന്നാല്‍ പല ബസുകളിലും ഡബ്ബിള്‍ ബെല്‍ മുഴങ്ങിയിട്ട് ആറുമാസത്തിലേറെയായി. ഓടാത്ത ബസുകളുടെ ഉടമകളായിട്ട് എന്തുകാര്യമെന്നാണ് ഈ ബസ്സുടമകളുടെ ചോദ്യം.
തലമുറകളായി ബസ് സര്‍വീസ് നടത്തുന്നവരും നിരവധിയാണ് ഇവിടെ. ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സര്‍വീസുകള്‍ നിര്‍ത്തിയതാണ്. ആറുമാസം നിര്‍ത്തിയിട്ട പല ബസുകളും കേടുവന്നുതുടങ്ങി. സര്‍വീസ് നടത്താത്തതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയിലാണ് ബസ്സുടമകളും ജീവനക്കാരും. ജില്ലയിലെ നൂറിലധികം ബസ് സര്‍വീസുകള്‍ നടത്തുന്നത് ഈ പഞ്ചായത്തിലുള്ളവരാണ്. എന്ന് ഓടിത്തുടങ്ങാനാകുമെന്ന ആശങ്കയിലാണ് അടാട്ട് പഞ്ചായത്തിലെ ബസ്സുടമകളും നടത്തിപ്പുകാരും ജീവനക്കാരും.
സ്വകാര്യബസ് കൂടുതലും അടാട്ട്
അടാട്ട് പഞ്ചായത്തില്‍ തന്നെ സ്വകാര്യ ബസ്സുടമകളിലധികവും മുതുവറയിലാണ്. ജില്ലയ്ക്കുള്ളിലും സമീപജില്ലകളിലുമായി സര്‍വീസ് നടത്തുന്ന ബസുകള്‍ ഈ പഞ്ചായത്തിലുണ്ട്. ഇതില്‍ ചില ലോക്കല്‍ സര്‍വീസ് ബസുകള്‍ മാത്രമെ ഓടിത്തുടങ്ങിയിട്ടുള്ളു. ബാക്കിയുള്ള ബസുകള്‍ മുതുവറ മൈതാനിയിലും ഉടമകളുടെ വീടുകളിലും കയറ്റിയിട്ടിരിക്കുകയാണ്.
കാര്‍ഷിക മേഖലയായ അടാട്ടിന് പൊതുയാത്രാരംഗത്ത് കൂടി പേര് നല്‍കുന്നതാണ് ബസ് സര്‍വീസ് മേഖല. പഞ്ചായത്തിലെ മുതുവറ, പുഴയ്ക്കല്‍, പുറനാട്ടുകര, അടാട്ട്, ചിറ്റിലപ്പിള്ളി, ചൂരക്കാട്ടുകര, വിലങ്ങന്‍ എന്നീ ഗ്രാമങ്ങളിലെ നിരവധിപേര്‍ സ്വകാര്യ ബസ്സുടമകളാണ്. അതിലേറെ ബസ് ജീവനക്കാരും അടാട്ട് പഞ്ചായത്തിലെ നിവാസികളാണ്.
ബസുകള്‍ നാശത്തിലേക്ക്
കയറ്റിയിട്ടിരിക്കുന്ന ബസുകളുടെ ടയറുകള്‍ പൊട്ടിത്തുടങ്ങിയതായി ഉടമകള്‍ പറഞ്ഞു. മതിയായ യാത്രക്കാരെ കിട്ടുന്ന സാഹചര്യം വന്നാലേ സര്‍വീസ് നടത്താനാകൂവെന്നാണ് എല്ലാ ബസ്സുടമകളും പറയുന്നത്. ബസ് തൊഴിലാളികളെല്ലാം തന്നെ മറ്റുപല ജോലികളിലേക്കും തിരിഞ്ഞു. പച്ചക്കറി വില്‍പ്പന, കൂലിപ്പണി, പെയിന്റിങ്, ചായക്കച്ചവടം, മീന്‍ കച്ചവടം തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടു.

ഡീസല്‍ അടിക്കാനുള്ള തുകപോലും ഇപ്പോള്‍ ഓടിയാലും കിട്ടില്ല. പല ബസുകളും തുരുമ്പെടുത്ത് തുടങ്ങി. അറ്റകുറ്റപ്പണിക്ക് ഏറെ ചെലവ് വരുമെന്നും ഉടമകള്‍ പറയുന്നു. ഓടിത്തുടങ്ങണമെങ്കില്‍ അറ്റകുറ്റപ്പണിക്കും പെയ്ന്റിങ്ങിനുമായി അരലക്ഷം രൂപയെങ്കിലും മുടക്കണം.
വ്യവസായം സംരക്ഷിക്കാന്‍ സെയ്ന്റ് ജോസ്
ബസ് തുരുമ്പിക്കാതിരിക്കാനും മെക്കാനിക്കല്‍ തകരാറ് വരാതിരിക്കാനും എന്ത് വിലകൊടുത്തും വ്യവസായത്തെ സംരക്ഷിക്കാനുമായി തയ്യാറായ ഒരുടമയുണ്ട് പുറനാട്ടുകരയില്‍-സെയ്ന്റ് ജോസ് ബസ്സുടമ ബിബിന്‍. 19 ബസുകളും നിരത്തിലിറക്കി. എട്ട് ഡ്രൈവര്‍മാരെ വെച്ച് ഒന്നും രണ്ടും ട്രിപ്പുകള്‍ മാറിമാറി ഓടിച്ചാണ് ബസുകളെ സംരക്ഷിക്കുന്നത്.
ജീവനക്കാര്‍ക്ക് 500 രൂപയെങ്കിലും കിട്ടുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിക്കുന്നത്. വണ്ടികള്‍ നശിക്കാതിരിക്കുന്നതിനാണ് ചെറിയതോതിലെങ്കിലും സര്‍വീസ് നടത്തുന്നത്. ബസ്സുടമകളുടെ അസോസിയേഷന്‍ ഭാരവാഹികൂടിയാണ് ഇദ്ദേഹം.
Content Highlights: Adatt, Private Bus Village In Trissur District
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..