-
2019 മേയ് മാസത്തിലായിരുന്നു ഇന്ത്യൻ നിരത്തുകൾ അടക്കിവാണിരുന്ന ഒരു കൂട്ടം കോംപാക്ട് എസ്യുവികൾക്കിടയിലേക്ക് ഹ്യുണ്ടായിയുടെ വെന്യു എന്ന ഒരു സബ് കോംപാക്ട് എസ്യുവി എത്തുന്നത്. കാണാൻ കേമൻ, സാങ്കേതികവിദ്യയിൽ വമ്പൻ, പ്രകടനത്തിൽ മികച്ചത് തുടങ്ങിയ വിശേഷണങ്ങളാണ് ഈ വാഹനം സ്വന്തമാക്കിയവർ നൽകിയിരുന്നത്. അതുകൊണ്ട് തന്നെ പുറത്തിറങ്ങി കൃത്യം ഒരു വർഷം പിന്നിട്ടപ്പോൾ വെന്യുവിന്റെ ഒരു ലക്ഷം യൂണിറ്റാണ് നിരത്തുകളിലോടുന്നത്.
വാഹനനിർമാതാക്കൾക്ക് പൊതുവെ വെല്ലുവിളിയുടെ വർഷമായിരുന്നു 2019. മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ വാഹന വിൽപ്പന നടന്ന വർഷം. ഈ പ്രതികൂല സാഹചര്യത്തിലും ഹ്യുണ്ടായിക്ക് നില മെച്ചപ്പെടുത്താൻ സാധിച്ചതിന്റെ പ്രധാന ക്രെഡിറ്റ് വെന്യുവിന് അവകാശപ്പെട്ടതാണ്. തികച്ചും പുതിയ ഒരു ശ്രേണിയിലെത്തിയാണ് വെന്യു ഹ്യുണ്ടായിക്ക് ഈ വിജയം സമ്മാനിച്ചത്.
ഇന്ത്യൻ നിരത്തുകളിൽ വെന്യുവിന്റെ 97,400 യൂണിറ്റ് എത്തിയപ്പോൾ 7400 യൂണിറ്റാണ് കടൽ കടന്നത്. ലോകത്താകമാനം പ്രതിസന്ധി നേരിടുന്ന ഈ വർഷത്തിൽ പോലും സബ് കോംപാക്ട് എസ്യുവികളുടെ മേധാവിത്വം വെന്യുവിന്റെ പക്കൽ ഭദ്രമാണ്. 2020-ലെ കാർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത് വെന്യുവിന്റെ വിൽപ്പനയ്ക്ക് വീണ്ടും കരുത്ത് പകർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ്യുവിയായാണ് വെന്യു എത്തിയത്. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ 33 സുരക്ഷ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായിരുന്നു ഈ കുഞ്ഞൻ എസ്യുവിയുടെ കൈമുതൽ. ഫീച്ചർ സമ്പന്നമായ അകത്തളവും പ്രീമിയം എസ്യുവികളോട് കിടപിടിക്കുന്ന തലയെടുപ്പും വെന്യുവിനെ ഏറെ ജനപ്രിയമാക്കി മാറ്റിയിട്ടുണ്ട്.
1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു ആദ്യമെത്തിയത്. പിന്നീട് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ഡീസൽ എൻജിൻ ശേഷി 1.5 ലിറ്ററായി ഉയർത്തി. 1.0 ലിറ്റർ ടർബോ എൻജിൻ മോഡലാണ് ഏറ്റവുമധികം ജനപ്രീതി നേടിയത്. മൊത്ത വിൽപ്പനയുടെ 44 ശതമാനവും ഈ വാഹനത്തിനാണ്.
Content Highlights:Hyundai Sells Over One Lakh Unit Venue With In One Year
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..