-
കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ 40 ദിവസത്തിലധികമായി പൂട്ടിക്കിടന്നിരുന്ന വാഹന പ്ലാന്റുകള്‍ ഓരോന്നായി പ്രവര്‍ത്തനമാരംഭിച്ചു. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യദിനം തന്നെ മികച്ച തുടക്കമായിരുന്നുവെന്ന് ഹ്യുണ്ടായി റിപ്പോര്‍ട്ട് ചെയ്തു. 200 വാഹനമാണ് ഹ്യുണ്ടായിയുടെ ചെന്നൈ പ്ലാന്റില്‍ നിന്ന് വെള്ളിയാഴ്ച പുറത്തിറങ്ങിയത്.
പ്ലാന്റിലെ ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് ആറാം തീയതി പ്ലാന്റ് തുറന്നെങ്കിലും ശുചീകരണത്തിന് ശേഷം എട്ടാം തീയതിയോടെയാണ് ഉത്പാദനം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കാന്‍ കമ്പനിക്കായതെന്നാണ് സൂചന.
ഉത്പാദനം തുടങ്ങി രണ്ട് ദിവസത്തിനുള്ളില്‍ 4000 അന്വേഷണങ്ങളും 500 ബുക്കിങ്ങുകളും ലഭിച്ചത് കമ്പനിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ ദിവസങ്ങളില്‍ തന്നെ 170 വാഹനങ്ങളുടെ വില്‍പ്പനയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണ്‍ പൂര്‍ണമായി നീങ്ങുന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ വിപണിയിലെത്തുമെന്നാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ.
ലോക്ക്ഡൗണിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിപണിയിലെത്തിയ പ്രീമിയം മിഡ്-സൈസ് സെഡാനായ ക്രെറ്റയ്ക്ക് 20,000 ബുക്കിങ്ങുകളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. മാര്‍ച്ച് 22-ന് മുമ്പുതന്നെ ക്രെറ്റയുടെ 6700 യൂണിറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചിട്ടുണ്ടെന്നും ഹ്യുണ്ടായി അറിയിച്ചിരുന്നു.
ക്രെറ്റയ്ക്ക് പുറമെ, സെഡാന്‍ മോഡലായ വെര്‍ണയുടെ പുതുതലമുറ മോഡലും ലോക്ക്ഡൗണ്‍ കാലയളവില്‍ ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നു. അതേസമയം, ഹ്യുണ്ടായിയുടെ ഇന്ത്യയിലെ വാഹനനിരയിലെ മുന്തിയ മോഡലായ ടൂസോണിന്റെയും പ്രീമിയം ഹാച്ച്ബാക്ക് മോഡല്‍ ഐ20-യുടെയും അവതരണം കോവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ചിട്ടുണ്ട്.
Content Highlights: Hyundai Restart Production In Their Chennai Plant


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..