ഹെക്ടർ ആംബുലൻസ് | Photo: MG Motors India
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിലയ്ക്കാത്ത സഹായവുമായി എത്തുകയാണ് ഇന്റര്‍നെറ്റ് എസ്.യു.വി. നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്‌സ്. ഓക്‌സിജന്‍ ഉത്പാദനം, കോവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍ തുടങ്ങിയ നിരവധി സഹായങ്ങള്‍ ഒരുക്കിയ ഈ വാഹന നിര്‍മാതാക്കള്‍ ഏറ്റവുമൊടുവില്‍ രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനായി ആംബുലന്‍സും നല്‍കിയിരിക്കുകയാണ്.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 100 ഹെക്ടര്‍ ആംബുലന്‍സുകളാണ് എം.ജി. മോട്ടോഴ്‌സ് നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതില്‍ നവീനമായ ജീവന്‍ രക്ഷ ഉപകരണങ്ങളുടെ അകമ്പടിയില്‍ ഒരുക്കിയിട്ടുള്ള എട്ട് ഹെക്ടര്‍ ആംബുലന്‍സുകള്‍ നാഗ്പുര്‍, വിദര്‍ഭ തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കുന്നതിനായി കൈമാറിയെന്നാണ് വിവരം.
അവശേഷിക്കുന്ന വാഹനങ്ങള്‍ പരമാവധി വേഗത്തില്‍ കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വാഹനങ്ങള്‍ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സ്ഥലങ്ങളിലേക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രതിസന്ധി ഘട്ടത്തില്‍ മന്ത്രി എം.ജിയുടെ സഹകരണം ആവശ്യപ്പെട്ടത് ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കുന്നുവെന്നാണ് എം.ജി. മോട്ടോഴ്‌സ് മേധാവി അഭിപ്രായപ്പെട്ടത്.
എം.ജിയുടെ ഗുജറാത്തിലെ ഹാലോല്‍ പ്ലാന്റിലാണ് എം.ജി. ഹെക്ടര്‍ ആംബുലന്‍സ് ഒരുങ്ങുന്നത്. ഒക്സിജന്‍ സിലിണ്ടര്‍, ഓട്ടോ ലോഡിങ്ങ് സ്ട്രെച്ചര്‍, ഫയര്‍ എസ്റ്റിഗ്യൂഷര്‍, മെഡിസില്‍ ക്യാബിനെറ്റ് വിത്ത് 5 പാരാമീറ്റര്‍ മോണിറ്റര്‍, ലൈഫ് സേവിങ്ങ് മെഡിക്കല്‍ ഉപകരണങ്ങള്‍, ബാറ്ററി ആന്‍ഡ് ഇന്‍വേര്‍ട്ടര്‍ തുടങ്ങിയ സംവിധാനങ്ങളാണ് എംജി ഹെക്ടര്‍ ആംബുലന്‍സില്‍ ഒരുങ്ങുന്നത്.
എം.ജി. മോട്ടോഴ്‌സിന്റെ സേവ ഉദ്യമത്തിന്റെ ഭാഗമായി നിരവധി സഹായപ്രവര്‍ത്തനങ്ങളാണ് ഈ കോവിഡ് പശ്ചാത്തലത്തില്‍ നടത്തുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തിലും എം.ജി. മോട്ടോഴ്‌സ് ഹെക്ടര്‍ ആംബുലന്‍സുകള്‍ വിവിധ ആശുപത്രികള്‍ക്കായി നല്‍കിയിരുന്നു. ഇതിനൊപ്പം, ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സാഹയവും എം.ജി. ഉറപ്പാക്കിയിരുന്നു.
Content Highlights: Covid-19; MG Motors Donates 100 Hector Ambulance For Hospitals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..