സുഷ്മിത സെൻ പുതിയ കാറിന് സമീപം | Photo: Social Media, PTI
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസിന്റെ എ.എം.ജി. ജി.എല്‍.ഇ.53 കൂപ്പെ സ്വന്തമാക്കി മുന്‍ വിശ്വസുന്ദരി സുഷ്മിത സെന്‍. ജി.എല്‍.ഇയുടെ പെര്‍ഫോമെന്‍സ് പതിപ്പ് മോഡലാണ് താരത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. ഇതിനൊപ്പം ഇന്ത്യയിലെ ആദ്യത്തെ എ.എം.ജി.53 സീരീസ് വാഹനമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഡംബരത്തിനൊപ്പം കരുത്തുറ്റ പെര്‍ഫോമെന്‍സും ഉറപ്പാക്കുന്ന ഈ വാഹനത്തിന് രണ്ട് കോടി രൂപയോളമാണ് ഓണ്‍റോഡ് വില.
പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവെച്ചത്. ബെന്‍സിന്റെ പെര്‍ഫോമെന്‍സ് വിഭാഗമായ എ.എം.ജിയിലെ ഏറ്റവും കരുത്തന് എസ്.യു.വികളില്‍ ഒന്നായതിനാല്‍ തന്നെ ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ് എന്ന തലക്കെട്ടോടെയാണ് സുഷ്മിത സെന്‍ പുതിയ വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മുംബൈ വെസ്റ്റില്‍ ജനുവരി 18-നാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എസ്.യു.വിയുടെ തലയെടുപ്പിനൊപ്പം കൂപ്പെ റൂഫ്ലൈനും നല്‍കിയെത്തുന്ന വാഹനമാണ് എ.എം.ജി. ജി.എല്‍.ഇ.53 കൂപ്പെ. പിന്നില്‍ നല്‍കിയിട്ടുള്ള സ്പോയിലറും എ.എം.ജി. വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള വെര്‍ട്ടിക്കിള്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള പാനമേരിക്കാനാ ഗ്രില്ലും 21 ഇഞ്ച് വലിപ്പമുള്ള അലോയി വീലും എ.എം.ജി. എക്സ്ഹോസ്റ്റുമാണ് ഈ വാഹനത്തെ പുറംകാഴ്ച്ചയില്‍ സ്റ്റൈലിഷാക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി നല്‍കിയിട്ടുള്ള സക്രീന്‍ ഉള്‍പ്പെടെ ഇന്റീരിയറിലും ഏറെ സവിശേഷതകള്‍.
സമാനതകളില്ലാത്ത കരുത്താണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഇന്‍ലൈന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. മെഴ്സിഡീസ് ഇ.ക്യൂ. ബൂസ്റ്റ് എന്ന വിശേഷിപ്പിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഇതില്‍ നല്‍കിയിട്ടുണ്ട്. 429 ബി.എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിക്കുന്ന കരുത്ത്. ഒമ്പത് സ്പീഡ് എ.എം.ജി. സ്പീഡ് ഷിഫ്റ്റ് ഗിയര്‍ബോക്സാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 5.3 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.
Content Highlights: Bollywood actress Sushmita Sen buys Mercedes Benz AMG GLE53 Coupe SUV
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..