സുബിൻ മാർഷൽ പോണ്ടിയാക് കാറിന് സമീപം | ഫോട്ടോ: പി.പി. ബിനോജ്
നാം ഇന്നുകാണുന്ന ലോകത്തിന് അന്ന് നന്നേ ചെറുപ്പം. ആഡംബര കാറുകാണാന്‍ ഉടമയോട് അനുവാദം ചോദിച്ച് ആളുകള്‍ ക്യൂ നിന്ന കാലം. 1936-ല്‍ പിറവിയെടുത്ത് കപ്പലില്‍ ബോംബെ വഴി കോഴിക്കോട്ടെത്തിയ അമേരിക്കന്‍ പോണ്ടിയാക് സില്‍വര്‍ സ്റ്റിക്ക് കാര്‍ ആ കാളവണ്ടിയുഗംമുതല്‍ ഇന്നോളം ഉടമയുടെ സ്വകാര്യ അഹങ്കാരമാണ്. ഉടമകളുടെ മൂന്നുതലമുറ ഈ കാര്‍സുന്ദരിയെ കൃഷ്ണമണിപോലെ കാക്കുന്നു.
ബീച്ച് കസ്റ്റംസ് റോഡിലെ ഓട്ടോ-മോട്ടോ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പിലാണ് കാറുള്ളത്. ഉടമ ഡാരിയൂസ് മാര്‍ഷല്‍. കാറുകളില്‍ കമ്പമുള്ളയാള്‍. ഹൈസ്പീഡ് കാര്‍റേസിങ്ങില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനം നേടി. ആറ് ഓള്‍ ഇന്ത്യ കാര്‍റാലികളില്‍ പങ്കെടുത്തു. ഡാരിയൂസിന്റെ പിതാവ് ഫിറോസ് മാര്‍ഷലാണ് പോണ്ടിയാക് കോഴിക്കോട്ടെത്തിച്ചത്. കേരളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത ഈ കാര്‍ സ്വന്തമാക്കാന്‍ മോഹിച്ച് പ്രമുഖവ്യക്തികള്‍ പലരുമെത്തി. മോഹവില വാഗ്ദാനംചെയ്തു. വില്‍ക്കുന്നില്ല എന്ന മറുപടി കേട്ട് നിരാശയോടെ മടങ്ങി.
വാഹനക്കമ്പനിക്കാര്‍, വിന്റേജ് കാര്‍പ്രേമികള്‍, സിനിമാക്കാര്‍, ബ്ലോഗര്‍മാര്‍, ഇവന്റ് മാനേജ്മെന്റുകാര്‍, നവവധൂവരന്മാര്‍... കാര്‍ തേടിയെത്തുന്നവരേറെ. നവതിയോടടുത്ത മാര്‍ഷല്‍ ചെറുചിരിയോടെ പറയും; സോറി.
കാര്‍ സ്റ്റാര്‍ട്ടാക്കിയാല്‍ നേരിയ ശബ്ദംമാത്രം. മൂന്നുകിലോമീറ്ററാണ് ഈ പെട്രോള്‍കാറിന്റെ മൈലേജ്. 40 ലിറ്റര്‍ ഇന്ധനടാങ്ക്. ക്രോമിയം ഗ്രില്ലില്‍ പോണ്ടിയാക് എംബ്ലമുള്ള, നാലു ഗിയറുള്ള, നിക്കല്‍ പ്ലേറ്റ് ചെയ്ത സ്റ്റീല്‍ ബംബറുകളുള്ള കാര്‍ 1992 വരെ നിരത്തില്‍ ഓടിയിട്ടുണ്ട്. ആറു സിലിന്‍ഡര്‍. യു.കെ.യില്‍ ഇപ്പോഴും ഇതിന്റെ സ്‌പെയര്‍പാര്‍ട്സ് ലഭ്യമാണ്.
പ്ലെയിന്‍ ഡിസൈനുള്ള ബ്രൗണ്‍ സീറ്റ് കവറും ചെറിയ വിന്‍ഡോ ഗ്ലാസുകളുമുള്ള കാറിന് വളരെ പഴയ അംബാസിഡറിന്റേതിനു സമാനമായ ഹെഡ്ലൈറ്റുകളാണ്. നാലുപേര്‍ക്ക് പിന്നിലും മൂന്നുപേര്‍ക്ക് മുന്നിലും ഇരിക്കാം. കെ.എല്‍.-11 ഡി. 1297 നമ്പറിലുള്ള കാര്‍ കടുത്ത നെപ്ട്യൂണ്‍ ബ്ലൂ കളറില്‍ തിളങ്ങിനില്‍ക്കുന്നു. സ്റ്റെപ്പിനി ടയറുകള്‍ ഇരുവശത്തും ബോണറ്റിനോടുചേര്‍ന്ന് എടുത്തുകാണിക്കത്തക്കവിധം. അതിനും പ്രത്യേക മെറ്റാലിക് കവര്‍. വ്യത്യസ്തതരം വൈപ്പര്‍. വളരെ സ്ട്രോങ്ങായ മെറ്റാലിക് ബോഡി. അതിനാല്‍ത്തന്നെ കാറിന് ഭാരം കൂടുതലാണ്.
പുതുപുത്തന്‍പോലെയാണ് ഡാരിയൂസ് മാര്‍ഷലിന്റെ മക്കളായ സുബിന്‍മാര്‍ഷലും ഫര്‍സാന്‍ മാര്‍ഷലും കാര്‍ സൂക്ഷിക്കുന്നത്.
Content Highlights: American Pontiac Silver Stick vintage car, 1936 model car, American Pontiac Silver Stick
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..