റിവർ ഇൻഡി ഇലക്ട്രിക് സ്‌കൂട്ടർ | Photo: RideRiver
മലയാളികളായ അരവിന്ദ് മണി, വിപിന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദ്യുത വാഹന സ്റ്റാര്‍ട്ടപ്പായ 'റിവര്‍' (rideriver.com) 125 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. ഇതുള്‍പ്പെടെ കമ്പനി മൊത്തം സമാഹരിച്ച തുക 235 കോടി രൂപ വരും. ദുബായ് ആസ്ഥാനമായ അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഇത്തവണത്തെ നിക്ഷേപം.
നിലവിലെ നിക്ഷേപകരായ ലോവര്‍ കാര്‍ബര്‍ കാപ്പിറ്റല്‍, ടൊയോട്ട വെഞ്ച്വേഴ്സ്, മാനിവ് മൊബിലിറ്റി, ട്രക്‌സ് വി.സി. എന്നിവയും പങ്കാളികളായി. തിരുവനന്തപുരം സ്വദേശി അരവിന്ദ് മണിയും കോഴിക്കോട് സ്വദേശി വിപിന്‍ ജോര്‍ജും ചേര്‍ന്ന് 2021-ല്‍ തുടങ്ങിയ 'റിവര്‍' 20 മാസം കൊണ്ടാണ് ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ചത്.
'ഇന്‍ഡി' എന്ന പേരിലുള്ള ഈ മോഡല്‍ ഓഗസ്റ്റോടെ ബെംഗളൂരുവില്‍ വിതരണം ചെയ്തുതുടങ്ങും. 14 ഇഞ്ച് വീല്‍, ക്രാഷ് ഗാര്‍ഡ്, ഉയര്‍ന്ന സ്റ്റോറേജ് ശേഷി, ഡ്യുവല്‍ കളര്‍ ടോണ്‍ എന്നിവയാണ് റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയെന്ന് കമ്പനി അവകാശപ്പെടുന്നു.
ബെംഗളൂരുവില്‍ 1.20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കമ്പനിയുടെ ഫാക്ടറിയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം സ്‌കൂട്ടറുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. വിപണി വിപുലീകരിക്കാനും ഗവേഷണ-വികസനത്തിനും ഉത്പാദനത്തിനുമാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് 'റിവറി'ന്റെ കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ അരവിന്ദ് മണി പറഞ്ഞു.
അന്‍പതിലേറെ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്തിയ ശേഷമാണ് 'റിവറി'ല്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചതെന്ന് അല്‍ ഫുത്തൈം ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് പോള്‍ വില്ലീസ് പറഞ്ഞു.
Content Highlights: Electric scooter start Up River gets 125 crore investment from Dubai based company
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..