ആയിരം വിദ്യാർത്ഥികളുടെ ആയിരം കൈയെഴുത്ത് പുസ്തകങ്ങളുമായി ലയോള

കോഴിക്കോട്: സ്കൂൾ മാഗസിനിൽ ഒരു പേജ് എന്തെങ്കിലും എഴുതാൻ കൊതിച്ച ഒരു കാലം എല്ലാവർക്കുമുണ്ടാകും. സ്ഥലപരിമിതിയിൽ പലപ്പോഴും ആ സ്വപ്‌നം പൂവണിയണമെന്നില്ല. കോഴിക്കോട് ലയോള സ്‌കൂളിലെ വിദ്യാർഥികൾക്ക് പക്ഷേ ആ നിരാശയില്ല. കാരണം അവിടെ ഓരോ വിദ്യാർഥിക്കും സ്വന്തമായി ഒരു മാഗസിനുണ്ട്. അതും സ്വന്തം കൈപ്പടയിൽ തയ്യാറാക്കുന്നത്.

കഥ, കവിത, അനുഭവ കുറിപ്പ്, യാത്രാവിവരണം, പുസ്തകപരിചയം, ഒറിഗാമി, കളിയെഴുത്ത്, ചിത്രരചന അങ്ങനെ കുട്ടികൾക്ക് അവരുടെ ഭാവന അനുസരിച്ച് എന്തും തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കിയ സൃഷ്ടികൾ അവരവർ തന്നെ തയ്യാറാക്കിയ കവർ ഡിസൈൻ സഹിതം ബുധനാഴ്ച്ച പ്രകാശനം ചെയ്തു.
ആയിരം വിദ്യാർത്ഥികളുടെ ആയിരം കൈയെഴുത്ത് പുസ്തകങ്ങൾ.

എഴുത്തുകാരി കെ.പി.സുധീരയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സ്കൂളിലെ
ആറാം ക്ലാസ് വിദ്യാർത്ഥി ഡാനിയൽ മാത്യു ജോസിൻ്റെ 35 കവിതകളുടെ സമാഹാരവും അധ്യാപകരുടെ മാഗസിനും ഇതേ ചടങ്ങിൽ പ്രകാശനം ചെയ്തു

സ്കൂൾ പ്രിൻസിപ്പൽ ഫാ. റോയ് അലക്സ്, മാനേജർ ഫാ. പയസ് വച്ചാ പറമ്പിൽ, പിടിഎ പ്രസിഡൻ്റ് ആഷിക്ക് കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽമാരായ നിഷ സുജേഷ്, ജിഷ സുകുമാരൻ, സ്കൂൾ റേഡിയോ ആർജെകളായ പി. ജീവിത, ഇഹാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Content Highlights: A unique initiative at Loyola School, Kozhikode where every student created their own magazine, A total of 1000 handwritten magazines were launched by 1000 students.