സിലോണിൽ നിന്ന് തിരുവിതാംകൂറിലേയ്ക്ക്; മ്യൂസിയത്തിലെ റബ്ബർ മുത്തശ്ശിക്ക് ഇനി ചികിത്സാക്കാലം
തിരുവനന്തപുരം മ്യൂസിയത്തിലെ കൗതുക കാഴ്ചകളിലൊന്നാണ് 150 വയസ്സുള്ള റബ്ബർ മുത്തശ്ശി. സിലോണിൽ നിന്നാണ് ഈ മരത്തിന്റെ വരവ്. ധാരാളം ശാഖകളുമായ വ്യത്യസ്ത കാഴ്ചയൊരുക്കി അതിഥികളെ സ്വീകരിക്കുന്ന റബ്ബർ മുത്തശ്ശി ഇപ്പോൾ ചെറിയൊരു ചികിത്സയിലാണ്. മ്യൂസിയം ബൊട്ടാണിക്കൽ ഗാർഡനിൽ മനോഹര കാഴ്ചയൊരുക്കി നിൽക്കുന്ന റബ്ബർ മുത്തശ്ശിയുടെ ഒരു ശിഖരം ഒടിഞ്ഞുവീണതോടെയാണ് ചികിത്സ ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. തിരുവിതാംകൂർ മഹാജാവായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡ വർമയുടെ കാലത്താണ് ഈ മരം കടൽ കടന്നെത്തിയത്. ചിതൽ ബാധയാണ് ഇപ്പോഴത്തെ പ്രശ്നം.
പാലോട് ജവാഹർ ലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ വിദഗ്‌ധരുടെ നിർദേശപ്രകാരമാണ് ചികിത്സ. മരുന്നുകൾക്കൊപ്പം ശാസ്ത്രീയമായി ചില കൊമ്പുകളും നീക്കും. നിലവിൽ സന്ദർശകർക്ക് മരത്തിനടുത്തേയ്ക്ക് പ്രവേശനമില്ല.