'എന്നെങ്കിലും കാണുമ്പോൾ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്നുണ്ടായിരുന്നു' - കോഴിക്കോട് മേയർ
'മഞ്‍ജുവാര്യർ അഭിനയം നിർത്തിയപ്പോൾ മനസ്സ് നിറയെ അമ്മ നൊമ്പരമായിരുന്നു. ഭാവനയുടെ കാര്യത്തിലും അങ്ങനെതന്നെ, സ്ത്രീ, അമ്മ അമ്മൂമ്മ അങ്ങനെ എല്ലാ നിലയിലും ഭാവനയോട് സ്നേഹം മാത്രം', കോഴിക്കോടിന്റെ മേയർ ബീനാഫിലിപ്പ് ഭാവനയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. എന്നെങ്കിലും ഭാവനയെ കണ്ടാൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണമെന്ന ആഗ്രഹമുണ്ടെന്ന കാര്യവും മേയർ വേദിയിൽ പങ്കുവെച്ചു.
പ്രസംഗത്തിന് ശേഷം ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച മേയർ ഭാവനയ്ക്ക് നൽകിയത് തന്റെ മാത്രമല്ല കോഴിക്കോടിന്റെ മുഴുവൻ സ്നേഹം. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിനാണ് ഭാവന കോഴിക്കോട്ട് എത്തിയത്. ഭാവന തന്റെ മകളാണ്, അവൾക്കു വേണ്ടിയും ഞാൻ രണ്ട് സിനിമയിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്. വീണ്ടും കാണാനായതിൽ സന്തോഷമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
'കൂട്ടുകാരിയുടെ ഭർത്താവാണ് ഈ പരിപാടിയെക്കുറിച്ച് ആദ്യം പറഞ്ഞത്, ഈ മേഖലയെക്കുറിച്ച് ഒന്നും അറിയാത്ത എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് ഞാൻ വേദിയിൽ എന്തു പറയാനാ എന്നായിരുന്നു ആദ്യം ചിന്തിച്ചത്, പക്ഷെ ഇവിടെ വന്നപ്പോൾ, നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഏറെ സന്തോഷം' - ഭാവന പ്രതികരിച്ചു.
ആസ്റ്റർ മിംസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പിൻഹോൾ ഇന്റർവെൻഷൻ, ഹൈബ്രിഡ് ബൈപ് ലൈൻ കാത്ത് ലാബ്, അഡ്വാൻസ്ഡ് സ്ട്രോക്ക് യൂണിറ്റ് എന്നീ വിഭാഗങ്ങളാണ് ബീനഫിലിപ്പും ഭാവനയും കൈതപ്രവും ഉദ്ഘാടനം ചെയ്തത്.