'കോവിഡ് സമയത്ത് വലിയ ധൂർത്ത്, ടീച്ചറമ്മയെ മഹത്വവൽക്കരിക്കാൻ വലിയ പി.ആർ പ്രചാരണം നടത്തി'

കോവിഡ് കാലത്തെ അഴിമതിയെ സംബന്ധിച്ചും പാലക്കാട് ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിലും നിയമസഭയിലും പുറത്തും യാതൊരു ലജ്ജയുമില്ലാതെ അഴിമതിയെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിയാരോപണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ ലജ്ജാകരമായ മറുപടി പറയുന്നതിന് ഇപ്പോൾ ഒരു മടിയും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

'ലോകം മുഴുവൻ കോവിഡിനെതിരെ പോരാടുമ്പോഴാണ് ഇത്രയും വലിയ തീവണ്ടികൊള്ള പി.പി.ഇ കിറ്റിന്റെ കാര്യത്തിൽ നാം കണ്ടത്. സിഎൻഎജി റിപ്പോർട്ട് പുറത്തുവിട്ടതിനേക്കാൾ ഭീകരമായ കൊള്ള കോവിഡ് കാലത്ത് സർക്കാർ നടത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ, കോവിഡ്‌ രോ​ഗികളെ ക്വാറിന്റൈൻ ചെയ്യാൻ താത്കാലിക ആശുപത്രികൾ സജ്ജീകരിക്കുന്നതിൽ... അങ്ങനെ പല വിഷയങ്ങളിലും ആ കാലത്ത് യാതൊരു നിയന്ത്രണവും മാനദണ്ഡവുമില്ലാതെ പണം ചിലവഴിച്ചിട്ടുണ്ട്. വലിയ ധൂർത്ത് കോവിഡ് സമയത്ത് പിണറായി സർക്കാർ നടത്തി. എന്നാൽ ടീച്ചറമ്മയെ മഹത്വവൽക്കരിക്കാൻ വലിയ പി.ആർ പ്രചരണം ആ കാലത്ത് നടത്തുകയുണ്ടായി. ആ സമയത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കോവിഡാനന്തര ചികിത്സയുടെ കാര്യത്തിലും ​ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ പിആർ പ്രചരണം കൊണ്ട് ഈ അഴിമതി മറച്ചുവെക്കാനാണ് ആ കാലത്ത് സർക്കാർ ശ്രമിച്ചത്', സുരേന്ദ്രൻ പറഞ്ഞു.  

Content Highlights: Kerala Covid Scam: BJP Alleges Corruption