ഗണിത, ഭൗതികശാസ്ത്ര പ്രതിഭ ഫ്രീമാന്‍ ജെ.ഡൈസണ്‍ അന്തരിച്ചു

-
-

ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും വിപ്ലവകരമായ നിരവധി സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞന്‍ ഫ്രീമാന്‍ ജോണ്‍ ഡൈസണ്‍ (96) അന്തരിച്ചു. അദ്ദേഹത്തിന്റെ മകള്‍ മിയ ഡൈസണ്‍ മരണം സ്ഥിരീകരിച്ചു. 

ക്വാണ്ടംഭൗതികം, കണികാശാസ്ത്രം, ഫെറോ മാഗ്നറ്റിസം, നക്ഷത്രഭൗതികം, അസ്‌ട്രോബയോളജി, അപ്ലൈഡ് മാത്തമാറ്റിക്‌സ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞനാണ് ഡൈസണ്‍.

60 വര്‍ഷത്തിലേറെയായി യു.എസില്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ (ഐഎഎസ്) പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കഫറ്റീരിയയില്‍ അദ്ദേഹം തളര്‍ന്നു വീണു. 

റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍, ജൂലിയന്‍ ഷ്വിങര്‍, സിന്‍ ഇട്ടിരോ ടോമൊനാഗ എന്നിവരാണ് 1940 കളില്‍ പദാര്‍ഥകണങ്ങളും പ്രകാശകണങ്ങളും തമ്മിലുള്ള പരസ്പരക്രിയ (ഇന്ററാക്ഷന്‍) വ്യക്തമാക്കുന്ന, ആധുനിക 'ക്വാണ്ടം ഇലക്ട്രോ ഡൈനാമിക്‌സ്' (QED) രൂപപ്പെടുത്തിയത്. ഈ മൂന്നുപേരും വ്യത്യസ്ത രീതിയില്‍ കണ്ടെത്തിയ സിദ്ധാന്തം വിശകലനം ചെയ്ത് അതെന്താണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത് ഡൈസനായിരുന്നു. 

സ്വന്തം ചിന്തകള്‍ ഉള്‍പ്പടെ പ്രവചനാത്മകമായ ആശയ ചിന്തകളോട് നിരന്തരം മത്സരിച്ചിരുന്നുവെന്നും ഐഎഎസ് ഡയറക്ടറും ലിയോണ്‍ ലെവി പ്രൊഫസറുമായ റോബര്‍ട്ട് ഡിജ്ക്രാഫ് പറഞ്ഞു. ഗണിതശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ സംഖ്യാ സിദ്ധാന്തം ഉള്‍പ്പടെയുള്ള മേഖലകളില്‍ നിരവധി പ്രബന്ധങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗണിതവിശകലനത്തിലൂടെ ഭൗതികശാസ്ത്രത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാകുമെന്ന് അദ്ദേഹം തെളിയിച്ചു. 

1923 ഡിസംബര്‍ 15 ന് ഇംഗ്ലണ്ടിലെ ക്രോതോണിലെ ബെര്‍ക് ഷൈര്‍ എന്ന ഗ്രാമത്തിലാണ് ഡൈസണിന്റെ ജനനം. വിന്‍ചെസ്റ്റര്‍ കോളേജില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കേംബ്രിജ് സര്‍വകലാശാല, കോര്‍നെല്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്ന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

കോര്‍നെല്‍ സര്‍വകലാശാലയിലും പ്രിന്‍സ്റ്റണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി എന്നിവിടങ്ങളിലും ഔദ്യോഗിക സേവനമനുഷ്ഠിച്ചു.

Content Highlights: Freeman J Dyson Math Genius and physicist died at 96

Content Highlights: