ബാബര്‍ അസമും വിരാട് കോലിയുമില്ല; ഇതെന്ത് ട്വന്റി-20 ടീമാണെന്ന് പാക് താരത്തോട് ആരാധകര്‍

Babar Azam and Virat Kohli   Photo: Twitter
Babar Azam and Virat Kohli Photo: Twitter

ലാഹോര്‍: രണ്ട് ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി പാക് താരം ഫഖര്‍ സമാന്റെ ഓള്‍ ടൈം ട്വന്റി-20 ഇലവന്‍. ഇംഗ്ലണ്ടില്‍ നിന്നാണ് കൂടുതല്‍ താരങ്ങള്‍ ഇടം നേടിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് രണ്ടു പേരും ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ താരങ്ങളും ടീമില്‍ ഇടം കണ്ടെത്തി. 

ഏറെ വൈരുദ്ധ്യം നിറഞ്ഞതാണ് ഫഖര്‍ സമാന്റെ ടീം. ട്വന്റി-20 റാങ്കിങ്ങില്‍ ഒന്നാമതുള്ള ബാബര്‍ അസമും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും ടീമില്‍ ഇടം നേടിയില്ല. ഓപ്പണര്‍മാരായുള്ളത് ഇന്ത്യയുടെ രോഹിത് ശര്‍മയും ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എബി ഡിവില്ലിയേഴ്‌സുമാണ്. ഇംഗ്ലീഷ് താരം ജേസണ്‍ റോയിയുടെ സ്ഥാനം മൂന്നാമതാണ്. ട്വന്റി-20യില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണറാണ് ജേസണ്‍ റോയ്. 

പാക് ടീമില്‍ നിന്ന് ഷുഐബ് മാലിക്കിന് മാത്രമാണ് സ്ഥാനമുള്ളത്. നാലാം നമ്പറാണ് മാലിക്കിന്റെ സ്ഥാനം. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ് വിക്കറ്റ് കീപ്പര്‍. മൂന്നു സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്ക്‌സ്, വെസ്റ്റിന്‍ഡീസിന്റെ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ആ മൂന്നുപേര്‍. 

ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും പേസ് ബൗളര്‍മാരായുള്ള ടീമില്‍ ഒരൊറ്റ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ മാത്രമാണുള്ളത്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍. 

Content Highlights: Fakhar Zaman’s all time T20 XI dominated by England players

Content Highlights: