മെസ്സിയും സൗദിയിലേക്കോ? നോട്ടമിട്ട് അൽ അഹ്‌ലി, ടീമിലെത്തിക്കാൻ തീവ്രശ്രമം

ലയണൽ മെസ്സി | AFP
ലയണൽ മെസ്സി | AFP

റിയാദ്: സൂപ്പർ താരം ലയണൽ മെസ്സിയെ സൗദി ഫുട്‌ബോളിലേക്കെത്തിക്കാനുള്ള നീക്കം വീണ്ടും ശക്തമാകുന്നു. ഇത്തവണ അൽ അഹ്‌ലി ക്ലബ്ബാണ് അർജന്റീനാ താരവുമായി ചർച്ചനടത്തുന്നത്. ഈ വർഷമൊടുവിൽ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കും.

2023-ൽ സൗദി ക്ലബ് അൽ ഹിലാൽ മെസ്സിക്കുമുന്നിൽ 3400 കോടി രൂപ വാർഷികപ്രതിഫലമായി നൽകാമെന്ന വമ്പൻ വാഗ്ദാനം മുന്നിൽവെച്ചിരുന്നു. എന്നാൽ, അത് നിരസിച്ചാണ് ഇന്റർ മയാമിയിലേക്ക് ചേക്കേറിയത്. മയാമിയിൽ 175 കോടി രൂപയാണ് വാർഷിക പ്രതിഫലമായി ലഭിക്കുന്നത്. ഇതിനുപുറമേ ലീഗ് സ്‌പോൺസർമാരും ടെലിവിഷൻ സംപ്രേഷണാവകാശമുള്ളവരുമായുള്ള കരാർപ്രകാരം വമ്പൻ തുകയും ലഭിക്കുന്നുണ്ട്. അൽ ഹിലാൽ മുന്നോട്ടുവെച്ചതിനേക്കാൾ വലിയ തുകയാകും അൽ അഹ്‌ലി വാഗ്ദാനംചെയ്യുന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലുള്ള നാല് ക്ലബ്ബുകളിൽ ഒന്നാണ് അൽ അഹ്‌ലി. അതുകൊണ്ടുതന്നെ താരത്തെ കൊണ്ടുവരുന്നതിന് പണം ക്ലബ്ബിന് പ്രശ്നവുമല്ല.

താരം സൗദിയിലേക്കുവന്നാൽ ഫുട്‌ബോൾലോകത്ത് വീണ്ടും മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡൊ മത്സരത്തിന് അരങ്ങൊരുങ്ങും. പോർച്ചുഗൽ താരമായ ക്രിസ്റ്റ്യാനോ അൽ നസ്ർ ക്ലബ്ബുമായുള്ള കരാർ പുതുക്കിയിട്ടുണ്ട്. മെസ്സിയെ നോട്ടമിടുന്ന അൽ അഹ്‌ലി ക്ലബ് ഏഷ്യൻ ചാമ്പ്യന്മാരാണ്. റോബർട്ടോ ഫിർമിനോ, റിയാദ് മഹ്‌റെസ്, എഡ്വാർഡ് മെൻഡി, ഫ്രാങ്ക് കെസ്സി, ഇവാൻ ടോണി തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്.

Content Highlights: Al-Ahli enter talks to sign Lionel Messi