ഒരിക്കല്‍ ബിഹാറിനെ ഫൈനലിലെത്തിച്ചത് ജാര്‍ഖണ്ഡുകാരനായ ധോനിയാണ്‌

#എന്‍.എസ്.മാധവന്‍
എൻ.എസ്. മാധവൻ, ധോനി | Photo: Mathrubhumi
എൻ.എസ്. മാധവൻ, ധോനി | Photo: Mathrubhumi

ത്യപൂര്‍വമായി സംഭവിക്കുന്ന ഒരു കാര്യമാണിത്; ചില കലാകാരന്മാര്‍, കായികതാരങ്ങള്‍ അവര്‍ വ്യവഹരിക്കുന്ന മേഖലയ്ക്കപ്പുറവും വളരുക; പൊതുസംസ്‌കാരത്തിന്റെ ഭാഗമാകുക. സിനിമയില്‍ എം.ജി.രാമച്രന്ദന്‍, ഹംഫ്രി ബോഗാര്‍ട്ട്, ഗായകരില്‍ കെ.എല്‍.സൈഗാള്‍, ദ ബീറ്റില്‍സ്, ഫുട്ബോളിൽ ഡേവിഡ് ബെക്കാം, ജോര്‍ജ് ബെസ്റ്റ്, കാറോട്ടത്തില്‍ അയര്‍ട്ടന്‍ സെന്ന, ക്രിക്കറ്റില്‍ ഡോണ്‍ ബ്രാഡ്മാന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍...

ഇവരെല്ലാം അരങ്ങിനും കളിസ്ഥലങ്ങള്‍ക്കുമപ്പുറം ഐതിഹാസികമാനങ്ങള്‍ കൈവരിച്ചവരാണ്. വളരെക്കുറച്ചുമാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തിലെ ഏറ്റവും പുതിയ കണ്ണിയാണ് മഹേന്ദ്ര സിങ് ധോനി.

ബിഹാറില്‍ ഉദിച്ച താരം

പുതിയ ലക്കം സ്പോർട്സ് മാസിക വാങ്ങാം

ഇപ്പാള്‍ ജാര്‍ഖണ്ഡിലെ ജനതയുടെ വികാരമായി മാറിയിരിക്കുന്ന ധോനിയുടെ തുടക്കം ബിഹാറില്‍ നിന്നാണ്. പൗരാണികകാലം തൊട്ട് സ്വാത്രന്ത്യസമരം വരെയുള്ള രണ്ടു സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉജ്ജ്വലമായ ചരിത്രം അവകാശപ്പെടാവുന്ന വലിയൊരു പ്രദേശമാണു ബിഹാര്‍. എന്നാല്‍ 1970 കള്‍ തൊട്ട് ബിഹാറില്‍നിന്ന് പുറത്തുവന്നിരുന്ന വാര്‍ത്തകളെല്ലാം മോശമായിരുന്നു. തുടര്‍ച്ചയായി അഴിമതികളുടെയും ഭരണത്തകര്‍ച്ചയുടെയും കൂട്ടക്കൊലകളുടെയും കഥകള്‍ മാത്രം. സ്വതേ ആത്മാഭിമാനികളായിരുന്ന ബിഹാറികളുടെ മനോവീര്യം തകര്‍ന്നു. എവിടെനിന്നാണെന്ന് ചോദിച്ചാല്‍ അവര്‍ മൗനം പാലിക്കാന്‍ തുടങ്ങി. ബുദ്ധനും ഗുരു ഗോവിന്ദ് സിങ്ങും തൊട്ട് ജയപ്രകാശ് നാരായണ്‍ വരെയുള്ള ചരിത്രപുരുഷന്മാരുടെ പാരമ്പര്യം പേറുന്ന ജനതയ്ക്ക് പേരിനുപോലും ഒരു നായകപാത്രമില്ല എന്ന സ്ഥിതിയിലായി. ആകെപ്പറയാവുന്നത് ബോളിവുഡില്‍ വില്ലൻവേഷം ചെയ്ത് തുടക്കംകുറിച്ച് നായകപദവിയിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ മാത്രം. ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായി വലിയ വാഗ്ദാനം കാഴ്‌ചെവച്ച്, പിന്നീട് ശോഭിക്കാതെ പോയ സാബാ കരീമായിരുന്നു മറ്റൊരാള്‍.

അങ്ങനെ ഹീറോകള്‍ക്ക് വലിയ വരള്‍ച്ചയനുഭവപ്പെട്ടിരുന്ന ഒരുകാലത്താണ് ബിഹാറിലെ കളിപ്രേമികളുടെ സായാഹ്നചര്‍ച്ചകളിലേക്ക് റാഞ്ചിയിലെ ക്രിക്കറ്റ് പ്രേമിയായ ദേവല്‍ ബാബു (ദേവല്‍ സിന്‍ഹ) ഒരു 18 വയസ്സുകാരന്‍ കൂറ്റനടിക്കാരനെ കണ്ടെത്തിയ കഥ ഇടയ്ക്കിടയ്ക്ക് കയറിവരാന്‍ തുടങ്ങിയത്. ദേവല്‍ സിന്‍ഹ ധോനിയെ റാഞ്ചിയില്‍ ഹെഡ്ക്വാർട്ടേഴ്സിലുള്ള സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ ടീമിലേക്ക് കൊണ്ടുവന്നു. ധോനിക്ക് 19 വയസ്സുള്ളേപ്പാള്‍ റാഞ്ചി സ്ഥിതിചെയ്തിരുന്ന ജാര്‍ഖണ്ഡ്, ബിഹാറില്‍നിന്നു വേര്‍പെട്ട് പ്രത്യേക സംസ്ഥാനമായി. എന്നിരുന്നാലും 2004 ലേ ജാര്‍ഖണ്ഡിന് പ്രത്യേക ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐ. അനുവദിച്ചുള്ളൂ. അതുെകാണ്ട് ധോനി 1999-2000 ല്‍ ബിഹാറിനുവേണ്ടി രഞ്ജി ട്രോഫി കളിക്കാന്‍ തുടങ്ങി. 2000  ത്തിലെ അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫി ഫൈനലില്‍ ബിഹാറിനെ എത്തിക്കാന്‍ ധോനിയുടെ സാന്നിധ്യം സഹായിച്ചു. ഫൈനലില്‍ ബിഹാര്‍ പഞ്ചാബിനോട് തോറ്റു. 358 റണ്‍സടിച്ച് ഒരു പഞ്ചാബി കുമാരന്‍ ആ കളിയില്‍ തന്റെ വരവറിയിക്കുകയും ചെയ്തു: യുവരാജ് സിങ്....

സെപ്റ്റംബര്‍ ലക്കം മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ എന്‍.എസ്.മാധവന്‍ എഴുതിയ ലേഖനത്തില്‍ നിന്നും....

കൂടുതല്‍ വായിക്കാന്‍ സ്‌പോര്‍ട്‌സ് മാസിക ഉടന്‍ സ്വന്തമാക്കൂ...

Content Highlights: N.S Madhavan writes about Mahendra Singh Dhoni for Mathrubhumi Sports Magazine

Content Highlights: