ശ്രേയസ് എന്നെ അടിക്കണമായിരുന്നു, ആ സംഭവത്തിനുശേഷം അച്ഛന്‍ സംസാരിച്ചില്ല- ശശാങ്ക് സിങ്

Photo: PTI
Photo: PTI

പിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം ജയിച്ചശേഷം സഹതാരം ശശാങ്ക് സിങ്ങിനെ ശാസിക്കുന്ന പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ വീഡിയോ വൈറലായിരുന്നു. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സിംഗിളിനായി അശ്രദ്ധമായി ഓടി വിക്കറ്റ് നഷ്ടപ്പെടുത്തിയ ശശാങ്കിന്റെ നിരുത്തരവാദപരമായ പെരുമാറ്റമാണ് അന്ന് ശ്രേയസിനെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശശാങ്ക്.

താന്‍ ചെയ്ത തെറ്റിന് ശ്രേയസ് തന്നെ ശകാരിക്കുകയല്ല അടിക്കുകയായിരുന്നു വേണ്ടതെന്നാണ് ശശാങ്ക് പറഞ്ഞത്. ആ അടി കിട്ടാന്‍ താന്‍ അര്‍ഹനാണെന്നും അന്നത്തെ സംഭവത്തിനു ശേഷം ഫൈനല്‍ മത്സരംവരെ അച്ഛന്‍ തന്നോട് സംസാരിച്ചിട്ടില്ലെന്നും ശശാങ്ക് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ശകാരിച്ചെങ്കിലും ശ്രേയസ് പിന്നീട് തന്നെ അത്താഴത്തിന് കൊണ്ടുപോയെന്നും ശശാങ്ക് വെളിപ്പെടുത്തി. 

''ഞാന്‍ അതിന് അര്‍ഹനാണ്, അയ്യര്‍ എന്നെ അടിക്കണമായിരുന്നു. ഫൈനല്‍വരെ അച്ഛന്‍ എന്നോട് സംസാരിച്ചിട്ടില്ല. എന്തോ ഞാന്‍ അന്ന് വെറുതെ നടക്കുകയായിരുന്നു. അതൊരു നിര്‍ണായക സമയമായിരുന്നു. നിങ്ങളില്‍നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ശ്രേയസ് പറഞ്ഞത്. പക്ഷേ, പിന്നീട് അദ്ദേഹം എന്നെ അത്താഴത്തിന് കൊണ്ടുപോയി'', ശശാങ്ക് പറഞ്ഞു.

ഫീല്‍ഡില്‍ ശ്രേയസ് പൊതുവെ ശാന്തനായാണ് കാണപ്പെടുക. എന്നാല്‍, ശശാങ്കിനോടുള്ള പെരുമാറ്റം ഏവരെയും ഞെട്ടിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പഞ്ചാബ് നാലിന് 169 റണ്‍സെന്ന നിലയില്‍ നില്‍ക്കെയായിരുന്നു ശശാങ്കിന്റെ പിഴവ്. പഞ്ചാബ് ചേസിനിടെ 17-ാം ഓവറിലായിരുന്നു ഇത്. പഞ്ചാബിന് ജയിക്കാന്‍ 20 പന്തില്‍ 35 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തിലാണ് അശ്രദ്ധമായി ഓടി ശശാങ്ക് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. മിഡ് ഓഫിലേക്ക് ഷോട്ട് കളിച്ച് സിംഗിള്‍ പൂര്‍ത്തിയാക്കാന്‍ ശശാങ്ക് അലസമായി ഓടുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ പന്ത് എടുക്കുന്നത് കണ്ടാണ് പിന്നീട് ശശാങ്ക് ഓട്ടം വേഗത്തിലാക്കിയതെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നാല്‍, അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഹാര്‍ദിക്കിന്റെ ത്രോ വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ ശശാങ്ക് ക്രീസിന് പുറത്തായിരുന്നു.

Content Highlights: Shashank Singh reveals Shreyas Iyer`s reaction to his mistake in IPL