ഇന്നലെ കുറ്റിക്ക് കൃത്യം ഏറ്, ഇന്ന് പറന്നുപിടിച്ച് ക്യാച്ച്; ടീമിനെ പ്രതീക്ഷയുടെ കുന്നിൽ കയറ്റി രോഹൻ

വിദര്‍ഭയുടെ അക്ഷയ് കര്‍നേവറിനെ ക്യാച്ച് വഴി പുറത്താക്കിയ രോഹന്‍ കുന്നുമ്മലിനെ അഭിനന്ദിക്കുന്ന ബൗളര്‍ ജലജ് സക്‌സേന | ഫോട്ടോ - ബി. മുരളീകൃഷ്ണൻ, മാതൃഭൂമി
വിദര്‍ഭയുടെ അക്ഷയ് കര്‍നേവറിനെ ക്യാച്ച് വഴി പുറത്താക്കിയ രോഹന്‍ കുന്നുമ്മലിനെ അഭിനന്ദിക്കുന്ന ബൗളര്‍ ജലജ് സക്‌സേന | ഫോട്ടോ - ബി. മുരളീകൃഷ്ണൻ, മാതൃഭൂമി

നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടാംദിനം കേരളം ഉജ്ജ്വലമായ ബൌളിങ് പ്രകടനം കാഴ്ചവെച്ചു. വ്യാഴാഴ്ച 125 റണ്‍സ്‌കൂടി ചേര്‍ക്കുന്നതിനിടെ വിദര്‍ഭയുടെ ശേഷിച്ച ആറു വിക്കറ്റുകള്‍ക്കൂടി പിഴുതു. കഴിഞ്ഞദിവസം 254-ന് നാല് എന്ന നിലയിലായിരുന്ന ആതിഥേയര്‍, ഇന്ന് ലഞ്ച് കഴിഞ്ഞ ഉടനെത്തന്നെ 379-ന് പുറത്തായി. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ ഏദന്‍ ആപ്പിള്‍ ടോമും എം.ഡി. നിധീഷും രണ്ട് വിക്കറ്റുനേടിയ എന്‍. ബാസിലുമാണ് വിദര്‍ഭയുടെ മുന്നേറ്റം തടഞ്ഞത്. ജലജ് സക്സേനയ്ക്ക് ഒരു വിക്കറ്റുണ്ട്. 

കഴിഞ്ഞദിവസം 24 റണ്‍സിനിടെതന്നെ വിദര്‍ഭയുടെ മൂന്നുപേരെ മടക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. പിന്നീട് കരുണ്‍ നായരും സെഞ്ചുറി നേടിയ ഡാനിഷ് മാലേവറും ചേര്‍ന്ന് മലപോലെ ഉറച്ചുനിന്നു. നാലുമണിക്കൂര്‍ ക്രീസില്‍ ചെലവഴിച്ച ഈ കൂട്ടുകെട്ട് 215 റണ്‍സാണ് സമ്പാദിച്ചത്. ഒടുക്കം രോഹന്‍ കുന്നുമ്മലാണ് ഈ പാര്‍ട്ട്ണര്‍ഷിപ്പിന്റെ കഥകഴിച്ചത്.  

ഓഫ് സ്റ്റമ്പിന് പുറത്തുപോയ ഏദന്‍ ആപ്പിള്‍ ടോമിന്റെ ബോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈയില്‍നിന്ന് വഴുതിപ്പോയി. അപ്പോഴേക്കും ബൈ റണ്ണിനായി കരുണ്‍ ക്രീസ് വിട്ടിരുന്നു. എന്നാല്‍ മറുപുറത്ത് മാലേവര്‍ ഓടാന്‍ തയ്യാറായില്ല. അപ്പോഴേക്കും പന്ത് കൈവശമാക്കിയിരുന്ന രോഹന്‍ കുന്നുമ്മല്‍, കരുണ്‍ നായര്‍ ക്രീസില്‍ തിരികയെത്തുംമുന്‍പേ എറിഞ്ഞുവീഴ്ത്തി. രോഹന്റെ ത്രോ കൃത്യം കുറ്റിക്കുതന്നെ കൊണ്ടു. ദീര്‍ഘസമയത്തിനുശേഷം കേരളത്തിന് ലഭിച്ച നേരിയ ഒരാശ്വാസമായിരുന്നു ഇത്. 

വ്യാഴാഴ്ചയും രോഹന്‍ ഷോ തന്നെയായിരുന്നു നാഗ്പുര്‍ ഗ്രൗണ്ടില്‍ കണ്ടത്. 111-ാം ഓവറില്‍ അക്ഷയ് കര്‍നേവറിനെ (12) രോഹന്‍ കുന്നുമ്മലിന്റെ കൈകളിലേക്ക് നല്‍കി സക്സേന മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി. കര്‍നേവറിന്റെ ബൗണ്ടറി ലക്ഷ്യമാക്കി പറന്ന പന്ത്, രോഹന്‍ അദ്ഭുതകരമാംവിധം ചാടിപ്പിടിക്കുകയായിരുന്നു. ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ യഷ് റാത്തോഡിനെ പുറത്തിരുത്തിയതും രോഹന്‍തന്നെ.
 

Content Highlights: rohan kunnummal stunning catch and direct hit run out kerala vs vidarbha