വേണ്ടത് 300, ഉള്ളത് 148; ശബരിമലയില്‍ ഭണ്ഡാരം എണ്ണാൻ ജീവനക്കാർ കുറവ്

#എസ്.സുനിത്ത് കുമാർ
ശബരിമലയിൽ പതിനെട്ടാംപടി കയറാന്‍ കാത്തുനില്‍ക്കുന്ന അയ്യപ്പഭക്തരുടെ തിരക്ക്  |  ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി
ശബരിമലയിൽ പതിനെട്ടാംപടി കയറാന്‍ കാത്തുനില്‍ക്കുന്ന അയ്യപ്പഭക്തരുടെ തിരക്ക് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

ശബരിമല: സന്നിധാനത്ത് ഭണ്ഡാരത്തിലെ ജോലിക്ക് ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ നാണയങ്ങൾ എണ്ണാനാകുന്നില്ല. മാസപൂജക്കാലയളവിലെ നാണയങ്ങളാണ് പഴയ ഭണ്ഡാരത്തിലും പുതിയതിലുമായി കൂടിക്കിടക്കുന്നത്. മുമ്പൊക്കെ സീസൺ ആരംഭിക്കുന്നതിന് മുന്നേ മാസപൂജാസമയത്തെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുമായിരുന്നു. കഴിഞ്ഞ കുറേ മാസപൂജക്കാലയളവിലെ നാണയങ്ങൾ എണ്ണാതെ കൂട്ടിയിട്ടിരിക്കുകയാണ്. നോട്ടുകളെല്ലാം എണ്ണിയിട്ടുമുണ്ട്.

നിലവിൽ 148 ജീവനക്കാരെ വെച്ചാണ് നാണയങ്ങൾ എണ്ണുന്നത്. അരവണകൗണ്ടറിലും മറ്റും ജോലിചെയ്തിരുന്നവരെ നാണയം എണ്ണുന്നതിനായി മാറ്റിനിയമിച്ചിട്ടുണ്ട്. 260 ജീവനക്കാരെക്കൂടി ലഭിച്ചാൽ മാത്രമേ ഇപ്പോഴുള്ള നാണയം എണ്ണിത്തീർക്കാനാകൂ.

എണ്ണാൻ ഒരു യന്ത്രം

നാണയം എണ്ണുന്നതിന് സ്വകാര്യബാങ്ക് ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ പല വലുപ്പമുള്ള നാണയങ്ങൾ എണ്ണാനാകില്ല. ഇത് ജീവനക്കാർ എണ്ണണം. തീർഥാടകർ ഏറിയതോടെ നടവരവും കൂടിയിട്ടുണ്ട്. ഇപ്പോഴുള്ള ജീവനക്കാർ അധികഡ്യൂട്ടി ചെയ്യണം. രാവിലെ ഒൻപത് മുതൽ ഒന്നുവരെയും, വൈകീട്ട് 4.30 മുതൽ രാത്രി 9.30 വരെയുമാണ് ഭണ്ഡാരത്തിലെ ജീവനക്കാരുടെ ഡ്യൂട്ടിസമയം. ആഴ്ചയിൽ ഒരു ദിവസം ഓഫ് എടുക്കാൻപോലും ഇവർക്ക് പറ്റുന്നില്ല.

Content Highlights: sabarimala 2022