മെറ്റാവേഴ്‌സില്‍ വിനയന്റെ 'പത്തൊന്‍പതാം നൂറ്റാണ്ട്' ട്രെയ്‌ലര്‍

മെറ്റാവേഴ്സ് സംവിധാനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിങ് വേളയില്‍ സംവിധായകന്‍ വിനയനും നടന്‍ സിജു വില്‍സണും
മെറ്റാവേഴ്സ് സംവിധാനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിങ് വേളയില്‍ സംവിധായകന്‍ വിനയനും നടന്‍ സിജു വില്‍സണും

കൊച്ചി: മെറ്റാവേഴ്സില്‍ സിനിമ കണ്ടാലോ എന്നു ചോദിച്ചാല്‍ ഇപ്പോള്‍ പലരും വായ് പൊളിച്ചേക്കാം. എന്നാല്‍ നാളെയുടെ സിനിമാ ലോകത്ത് ഏറ്റവും പരിചിതമായ വാക്കും ഒരുപക്ഷേ മെറ്റാവേഴ്സ് ആകാം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ മെറ്റാവേഴ്സ് സംവിധാനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിങ് നടത്തിയപ്പോള്‍ പലരും പറഞ്ഞതും അതുതന്നെയായിരുന്നു.

നിലവിലുള്ള യഥാര്‍ത്ഥ ലോകത്തെ വെര്‍ച്വല്‍ ലോകത്ത് പുനരാവിഷ്‌കരിക്കുന്ന ഇടമാണ് മെറ്റാവേഴ്‌സ്. അവിടെ എല്ലാം ത്രീഡി പതിപ്പുകളായി പുനരവതരിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. അവിടെയുണ്ടാകുന്ന മനുഷ്യരുടെ ത്രീഡി മാതൃകകള്‍ അവതാറുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓരോരുത്തര്‍ക്കും സ്വന്തം അവതാറുകളെ ഇഷ്ടമുള്ള രീതിയില്‍ അവിടെ ഉണ്ടാക്കാനാകും. ത്രീഡി, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സങ്കേതങ്ങള്‍ ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവേഴ്സ്. കളമശ്ശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്.ആര്‍. ഹൊറൈസണ്‍ എന്ന കമ്പനിയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്കായി മെറ്റാ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

ഗോകുലം മൂവീസിന്റെ ബാനറില്‍ വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ കഥാ പരിസരവുമായി ബന്ധപ്പെടുത്തിയാണ് മെറ്റാവേഴ്‌സില്‍ ട്രെയ്ലര്‍ ലോഞ്ചിനുള്ള ത്രീഡി ഇടം ഒരുക്കിയത്.

ഒരു രാജകൊട്ടാരത്തിനകത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംവിധായകന്‍ വിനയനും നിര്‍മാതാവ് ഗോകുലം ഗോപാലനും സിനിമയെക്കുറിച്ച് സംസാരിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കൊട്ടാരത്തിന്റെ ദര്‍ബാര്‍ വലിയ സ്‌ക്രീനുള്ള സിനിമാ തിയേറ്ററായി മാറി. ഈ സ്‌ക്രീനിലാണ് ട്രെയ്ലര്‍ പ്രദര്‍ശിപ്പിച്ചത്.

മെറ്റാവേഴ്‌സ് എന്ന നവീന ആശയത്തെ സിനിമയുമായി ചേര്‍ത്തു നിര്‍ത്തിയതില്‍ ഏറെ അഭിമാനമുണ്ടെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും. ഫെയ്സ്ബുക്ക് കമ്പനി പുറത്തിറക്കിയിട്ടുള്ള മെറ്റാ ക്വസ്റ്റ് എന്ന ഉപകരണമാണ് ഇതില്‍ പ്രധാനം.

പാന്‍ ഇന്ത്യന്‍ മെഗാ ബജറ്റ് ചിത്രമായി കരുതപ്പെടുന്ന പത്തൊമ്പതാം നൂറ്റാണ്ട് സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. തിരുവോണ ദിനമായ സെപ്റ്റംബര്‍ എട്ടിന് സിനിമ റിലീസ് ചെയ്യും.

Content Highlights: metaverse vinayan pathonpatham noottandu film Trailer siju wilson