ജമാ അത്തെ ഇസ്ലാമി; വര്‍ത്തമാനകാല സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് CPM നിലപാട് മാറ്റം -പി.ജയരാജന്‍

തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിയോടുള്ള സി.പി.എം നിലപാട് അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചെടുത്തതായിരുന്നുവെന്നും ജമാ അത്ത ഇസ്ലാമിയെ അംഗീകരിച്ചുവെന്നത് കൊണ്ട് അവരുടെ മതരാഷ്ട്രവാദത്തെ അംഗീകരിച്ചുവെന്നതിന് അര്‍ഥമില്ലെന്നും മുതിര്‍ന്ന സി.പി.എം നേതാവ് പി.ജയരാജന്‍. വര്‍ത്തമാനകാല വിഷയത്തെ അടിസ്ഥാനമാക്കിയാണ് നിലപാട് മാറ്റം. ആര്‍.എസ്.എസിന്റെ ഹിന്ദുത്വ ഏകീകരണ ശ്രമത്തിന് സമാനമായി മുസ്ലീം ഏകീകരണത്തിന് ജമാ അത്തെ ഇസ്ലാമിയും ശ്രമിക്കുകയാണെന്നും പി.ജയരാജന്‍ ചൂണ്ടിക്കാട്ടി. കനകക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രണ്ടാംദിനം മതനിരപേക്ഷ ഇന്ത്യയിലെ പൊളിറ്റിക്കല്‍ ഇസ്ലാം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പി.ജയരാജന്‍.

ഹിന്ദുത്വ വര്‍ഗീയതയ്ക്ക് സമാനമാണ് മുസ്ലീം വര്‍ഗീയതയും. അതിന് ചുക്കാന്‍ പിടിക്കുന്നവരാണ് ജാമാ അത്തെ ഇസ്ലാമി. ജനാധിപത്യത്തെ അംഗീകരിക്കാത്ത, പരമാധികാരം ദൈവത്തിന് മാത്രമാണെന്ന് വിശ്വസിക്കുന്ന ജമാ അത്തെ ഇസ്ലാമിയെ കേരളം പോലുള്ള സംസ്ഥാനത്തിന് അംഗീകരിക്കാനാവില്ലെന്നും ജയാരാജന്‍ പറഞ്ഞു. ഇന്ന് ലീഗും ജമാ അത്തെ ഇസ്ലാമിയും ഒരേ പാതയിലൂടെയാണ് പോവുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിച്ച്  ജമാ അത്തെകാരന്റെ വീട്ടില്‍ പോയിട്ടുണ്ട് എന്നത് സത്യമാണ്. വോട്ട് എല്ലാവരോടും ചോദിച്ചിട്ടുണ്ടെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. 


 

Content Highlights: p jayarajan about jamaat islami