കാന്‍വാസില്‍ കടലൊരുക്കി സമുദ്രശിലയ്ക്ക് ആദരം

സമുദ്രശിലയെ ആസ്പദമാക്കി ചിത്രം വരച്ച കലാകാരന്മാരുമായി സുഭാഷ് ചന്ദ്രന്‍ സംവദിക്കുന്നു. ഫോട്ടോ: പ്രവീണ്‍
സമുദ്രശിലയെ ആസ്പദമാക്കി ചിത്രം വരച്ച കലാകാരന്മാരുമായി സുഭാഷ് ചന്ദ്രന്‍ സംവദിക്കുന്നു. ഫോട്ടോ: പ്രവീണ്‍

തിരുവനന്തപുരം: അപൂര്‍വമായൊരു ആദരത്തിന് വേദിയായി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദി. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയ്ക്കാണ് കാന്‍വാസില്‍ കടലൊരുക്കി ഏഴ് കലാകാരന്മാര്‍ ആദരവര്‍പ്പിച്ചത്. ഈ ആദരവ് ഒരു എഴുത്തുകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമാനമാണെന്ന് പറഞ്ഞ് കഥാകാരന്‍ അവരെ നെഞ്ചോട് ചേര്‍ത്തു. കടല്‍ പ്രമേയമാക്കി ഏഴ് ചിത്രങ്ങളാണ് അവര്‍ ആദരവായി വരച്ചത്.

ചിത്രകാരന്മാരായ  ഗിരീഷ്‌കുമാര്‍ ടിവി, ഗിരീഷ് മക്രേരി, ഉത്തമരാജ് കെ.യു,ശില്‍പ ഖേയ്, ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റായ അലന്‍ പാപ്പി, ചാര്‍ക്കോള്‍ ആര്‍ട്ടിസ്റ്റായ ജോജി, കാലിഗ്രഫറായ ജുന്‍വോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രമൊരുക്കിയത്. ക കോര്‍ണറില്‍ തയ്യാറാക്കിയ വേദിയില്‍ എത്തിയ സുഭാഷ് ചന്ദ്രന്‍ ചിത്രകാരന്‍മാരെ പ്രത്യേകം അഭിനന്ദിച്ചു. സമുദ്രശിലയില്‍ നിന്നുള്ള ഒരു ഭാഗം വായിച്ച സുഭാഷ് ചന്ദ്രന്‍ സമുദ്രശില എഴുതുമ്പോഴുണ്ടായ അനുഭവവും പങ്കുവച്ചു. തുടര്‍ന്ന് അദ്ദേഹം ചിത്രകാരന്‍മാരുമായി സംവദിച്ചു. പ്രശസ്ത കാലിഗ്രാഫറായ നരായണ ഭട്ടതിരിയും, ജുന്‍വോനും ചേര്‍ന്ന തയ്യാറാക്കിയ സമുദ്രശിലയുടെ കാലിഗ്രാഫി ചിത്രം സുഭാഷ് ചന്ദ്രന് സമ്മാനിച്ചു. 

നാലു നോവലുകളെ ആധാരമാക്കി നാല് വിഷയങ്ങളില്‍ ക കോര്‍ണര്‍ വേദിയില്‍ കലാകാരന്‍മാര്‍ ചിത്രമൊരുക്കുന്നുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ 100ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കര പ്രമേയമാക്കി അക്ഷരോത്സവ വേദിയുടെ ആദ്യദിനം കലാകാരന്‍മാര്‍ ചിത്രമൊരുക്കിയിരുന്നു. വരും ദിവസങ്ങളില്‍  ആര്‍ രാജശ്രീയുടെ ആത്രേയകം എന്ന നോവലിലെ ആസ്പദമാക്കി കാട് എന്ന പ്രമേയത്തിലും സോണിയ ചെറിയാന്റെ സ്നോ ലോട്ടസ് എന്ന പുസ്തകത്തെ ആസ്പദമാക്കി കാലാവസ്ഥ എന്ന പ്രമേയത്തിലും ചിത്രങ്ങള്‍ ഒരുങ്ങും. ചിത്രങ്ങള്‍ വരയ്ക്കുന്നത് നേരിട്ടുകാണാനും കലാകാരന്മാരുമായി സംവദിക്കാനും ക കോര്‍ണര്‍ വേദിയില്‍ അവസരമുണ്ട്.

Content Highlights: samudrasila, subash Chandran,MBIFL2025