വിശാല ഐക്യത്തോട് വിമുഖത, കോൺഗ്രസ് സ്വയംനശീകരണത്തിന്റെ പാതയിൽ-മണിശങ്കർ അയ്യർ

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംപൂജ്യമായതിന് കാരണം വിശാലമായ ഐക്യത്തോടുള്ള വിമുഖതയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. ആറാമത് മാതൃഭൂമി അക്ഷരോത്സവത്തിൽ ശശി തരൂരുമായി നടത്തിയ ചര്‍ച്ചയിലാണ് മണിശങ്കർ അയ്യരുടെ പ്രസ്താവന.
മണിശങ്കര്‍ അയ്യരുടെ പുസ്തകങ്ങളെ കുറിച്ചുള്ള 'മെമ്മോയേഴ്‌സ് ഓഫ് ആ മാവ്‌റിക്' എന്ന സെഷനിലാണ് തരൂരും മണിശങ്കര്‍ അയ്യരും അക്ഷരോത്സവം കാണാനെത്തിയ ഡെലിഗേറ്റ്‌സുമായി സംവദിച്ചത്. ഒരു ആത്മകഥയെഴുതണമെന്ന നിര്‍ദേശം മുന്നോട്ട് വന്നപ്പോള്‍ എന്തുകൊണ്ട് എഴുതണമെന്നും ചരിത്രപരമായി യാതൊരു വിശേഷതകളും അവകാശപ്പെടാനില്ലാത്ത തന്റെ കഥ ആര് വായിക്കുമെന്ന് ചിന്തിച്ചുവെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. സോണിയ ഗാന്ധിയോട് ചോദിച്ചപ്പോള്‍ എന്തായാലും ആത്മകഥ പുറത്തിറക്കണമെന്ന് പറഞ്ഞു. അതോടെ രാഷ്ട്രീയത്തില്‍ എന്നെ കുറിച്ച് അവര്‍ക്ക് പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ലെന്ന് അതോടെ തനിക്ക് ബോധ്യമായി എന്ന് തമാശരൂപേണ അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ഒന്നും ചെയ്യാനില്ലാതെ വന്നതോടെ ആത്മകഥ എഴുതാനാരംഭിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസല്ല പരാജയപ്പെട്ടത്. രാഷ്ട്രവും ഗാന്ധിയും നെഹ്‌റുവുമാണ്. വിശാലമായ ഐക്യത്തോടുള്ള വിമുഖതയാണ് പരാജയത്തിലേക്ക് നയിച്ചത്. സ്വയംനശീകരണത്തിലേക്കുള്ള പാതയിലേക്കാണ് പാര്‍ട്ടി പോകുന്നത്. അത് തിരിച്ചറിയണമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. അതേസമയം പാര്‍ട്ടിയുടെ പരാജയത്തിന്റെ കാരണം വിശദമായി പഠിക്കേണ്ടതുണ്ടെന്നും പെട്ടെന്ന് പറയാന്‍ കഴിയുന്നതല്ലെന്നുമായിരുന്നു തരൂരിന്റെ മറുപടി.
Content Highlights: mani shankar aiyer shashi tharoor mbifl