കാർട്ടൂൺ ലാബിൽ ചിരി വരകൾ പിറന്നു

തിരുവനന്തപുരം: മാതൃഭൂമി അക്ഷരോത്സവത്തിലെ കാ കോര്‍ണറിലെ കാര്‍ട്ടൂണ്‍ ലാബില്‍ ചിരി വരകള്‍ പിറന്നു. മാധ്യമ വാര്‍ത്തകളിലെ വിഷയങ്ങളില്‍ നിന്ന് മനസ്സില്‍ ചേക്കേറിയ ആശയങ്ങളും ചിന്തയുമായി എത്തിയവര്‍ കാര്‍ട്ടൂണിസ്റ്റുമായി ഇരുന്നപ്പോള്‍ ചര്‍ച്ച സജീവമായി. കാര്‍ട്ടൂണിന്റെ രചനാരീതിയും സംസാരത്തില്‍ കടന്നുവന്നു.
മാനസികാരോഗ്യം നഷ്ടപ്പെടുന്ന സമൂഹത്തിലെ അക്രമങ്ങളെക്കുറിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നേഹയും ദിയയും പറഞ്ഞത് കെ. ഉണ്ണികൃഷ്ണന്റെ വരകളിലൂടെ കാര്‍ട്ടൂണ്‍ ആയി മാറി. പത്രം വായിക്കുന്ന ഗൃഹനാഥനും വീട്ടമ്മയും വീട്ടിലെ വളര്‍ത്തുനായയും പൂച്ചയും എല്ലാം ഉള്‍പ്പെടുന്ന ഒരു കാര്‍ട്ടൂണ്‍.
ജനങ്ങള്‍ നേരിട്ട് എത്തി പറയുന്നതില്‍ നിന്ന് കാര്‍ട്ടൂണുകള്‍ രൂപപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ ലാബ് പുതിയ ആശയമാണ്. ഗാസയെ കുറിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ആശയവുമായി എത്തിയത് തിരുവനന്തപുരം നേമത്തുള്ള അഡ്വ. അബ്ദുല്ലയും അഴീക്കോട് ഉള്ള ടാക്‌സ് കണ്‍സള്‍ട്ടന്റ് ആയ ഖലീല്‍ അബ്രാറും ആണ്. മുൻപ് ട്രംപിന്റെ പ്രഖ്യാപനത്തെകുറിച്ചുള്ള കാര്‍ട്ടൂണ്‍ കെ .വി. എം. ഉണ്ണി വരച്ചിരുന്നു.
അഡ്വ. അബ്ദുല്ലയും ഖലീല്‍ അബ്രാറും
കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍ കൂടി കാര്‍ട്ടൂണ്‍ ലാബില്‍ ശനിയാഴ്ച മുതല്‍ ഉണ്ടാകും.
Content Highlights: Kartoon Lab at MBIFL2025