ഇത്തിരി നര്‍മ്മം, ഇത്തിരി ചിന്ത, പിന്നെ ചറപറ കാര്‍ട്ടൂണ്‍

മനസില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ ആശയങ്ങളുണ്ട്. പക്ഷേ വരയ്ക്കാനറിയില്ലെന്ന ഒറ്റക്കാരണം കൊണ്ട് നിങ്ങളുടെ ആ ആശയങ്ങള്‍ ഇതുവരെ കാര്‍ട്ടൂണ്‍ ആക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നേരെ കനകക്കുന്നിലേക്കു വരൂ. സാഹിത്യത്തിന്റെയും കലയുടെയും മഹാസംഗമം നടക്കുന്ന ക അക്ഷരോത്സ വേദിയില്‍ നിങ്ങള്‍ക്കായി കാര്‍ട്ടൂണ്‍ ലാബുണ്ട്. ആശയങ്ങള്‍ പങ്കുവെച്ചാല്‍ മാത്രം മതി കാര്‍ട്ടൂണിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ കെ. ഉണ്ണികൃഷ്ണന്‍, കെ.വി. എം. ഉണ്ണി, അനൂപ് രാധാകൃഷ്ണൻ എന്നിവരുടെ ആശയങ്ങള്‍ക്ക് കാന്‍വാസില്‍ ജീവന്‍ നല്‍കും.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ക കോര്‍ണര്‍ വേദിയിലാണ് കാര്‍ട്ടൂണ്‍ ലാബുള്ളത്. രാവിലെ 10 മണിമുതല്‍ വൈകീട്ട് ആറുമണി വരെ കാര്‍ട്ടൂണ്‍ലാബ് പ്രവര്‍ത്തനസജ്ജമാണ്. സാഹിത്യോത്സവ വേദിയില്‍ ആദ്യമായാണ് ഇത്തരമൊരു ആശയം നടപ്പിലാക്കുന്നത്.
പൊതുവേ കാര്‍ട്ടൂണിസ്റ്റുകള്‍ സ്വന്തമായ ഇടത്തിലിരുന്ന് സ്വന്തം ആശയങ്ങള്‍ക്ക് വരകളിലൂടെ രൂപം നല്‍കുന്നവരാണ്. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരാശയമാണ് കാര്‍ട്ടൂണ്‍ ലാബെന്ന് കെ. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. നിങ്ങളുടെ ഉള്ളിലൊരു കാര്‍ട്ടൂണിസ്റ്റ് ഉണ്ടെങ്കില്‍ ആ ആശയം പങ്കുവയ്ക്കാം. ആ ചിന്തയ്ക്ക് പൂര്‍ണ രൂപം നല്‍കി കാര്‍ട്ടൂണ്‍ ആക്കുകയാണ് ചെയ്യുന്നതെന്ന് ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
സാഹിത്യോത്സവത്തിലെത്തുന്ന നിരവധി പേര്‍ ഇതിനോടകം തങ്ങളുടെ ഉള്ളിലെ കാര്‍ട്ടൂണിസ്റ്റിനെ കാന്‍വാസിലേക്ക് പകര്‍ത്തിക്കഴിഞ്ഞു.
Content Highlights: cartoon Lab, KA corner, MBIFL2025, cartoonist k unnikrishnan