മൃതദേഹങ്ങള്‍ നിത്യേനയൊഴുകുന്ന നദി, ടിഗ്രെയില്‍ വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല

അഡിസ് അബാബ: എത്യോപ്യയുടെ വടക്കന്‍ പ്രദേശമായ ടിഗ്രെയിലിലെ സെറ്റിറ്റ് നദിയിലൂടെ ഒഴുകുന്ന മൃതദേഹങ്ങള്‍ രാജ്യംനേരിടുന്ന ഞെട്ടിക്കുന്ന അവസ്ഥയുടെ നേര്‍ക്കാഴ്ചയാണിന്ന്്. പത്ത് മുതല്‍ 50 വരെ മൃതദേഹങ്ങളാണ് പല ദിവസങ്ങളിലും ഒഴുകിയെത്തുന്നത്. മൃതദേഹങ്ങളില്‍ കൗമാരക്കാരും കുട്ടികളും ഉള്‍പ്പെടുന്നു എന്നത് ആ രാജ്യം നേരിടുന്ന ഭീതിതമായ സാഹചര്യം വെളിവാക്കുന്നതാണ് . കൈകള്‍ പിന്നില്‍കെട്ടി പീഡിപ്പിച്ച് കൊന്നതിന്റെ തെളിവുകള്‍ അവശേഷിപ്പിക്കുന്നതാണ് ഓരോ മൃതദേഹങ്ങളും.
എത്യോപ്യന്‍ സൈന്യവും രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ടിഗ്രെ പ്രദേശത്തെ പ്രാദേശിക സൈന്യവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഇരകളാണാ നദികളില്‍ ഒഴുകി നടക്കുന്നത്. എത്യോപ്യയിലെ ജനങ്ങളെ കടുത്ത ദുരിതങ്ങളിലേക്കും ക്ഷാമത്തിലേക്കും പീഡനത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിവിട്ടിരിക്കുകയാണ നിലവിലെ പ്രശ്‌നങ്ങള്‍. 2020 മുതല്‍ തുടങ്ങിയ സംഘര്‍ഷത്തെ തുടര്‍ന്ന് ആയിരക്കണക്കിനു പേരാണ് ഇതുവരെ മരിച്ചത്. മൂന്നര ലക്ഷത്തിലധികം പേര്‍ കടുത്ത ക്ഷാമം നേരിട്ട് ദുരിതം അനുഭവിച്ച് കഴിയുന്നു. അധികാരത്തിനു വേണ്ടിയുള്ള വടംവലിയും, തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളും അടക്കമുള്ള പലകാരണങ്ങളാണ് സംഘര്‍ഷത്തിലേക്ക നയിച്ചത്.
കൂടിക്കിടക്കുന്ന മൃതദേഹങ്ങൾ | ഫോട്ടോ: AP
എത്യോപ്യന്‍ പ്രധാനമന്ത്രിയും പ്രാദേശിക പാര്‍ട്ടിയും തമ്മിലുണ്ടായ ഭിന്നത
എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദും ടിഗ്രെയിലെ പ്രാദേശിക പാര്‍ട്ടിയായ ടിഗ്രെ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും (ടിപിഎല്‍എഫ്) തമ്മിലുള്ള ഭിന്നതകളാണ് സംഘര്‍ഷത്തിലേക്ക് വഴിതിരിഞ്ഞത്. മൂന്ന് പതിറ്റാണ്ടോളം എത്യോപ്യയുടെ ഭരണത്തില്‍ നിര്‍ണായ സ്വാധീനമാണ് ടിപിഎല്‍എഫിന് ഉണ്ടായിരുന്നത്. 2018 ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ അബി അഹമ്മദ് അധികാരത്തില്‍ എത്തിയതോടെ ടിപിഎല്‍എഫ് അവഗണിക്കപ്പെട്ടു. രാജ്യത്ത് അബി തുടക്കംകുറിച്ച പുതിയ പരിഷ്‌കാരങ്ങളെ ടിപിഎല്‍എഫ് എതിര്‍ത്തു. ഇതോടെയാണ് ഭിന്നത സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. അതിനിടെ സൈനിക ബേസ് ആക്രമിച്ച് ടിപിഎല്‍എഫ് ആയുധങ്ങള്‍ കവരാന്‍ ശ്രമിച്ചതോടെ അബി പ്രാദേശിക സേനക്കെതിരെ സൈനിക നടപടി ആരംഭിച്ചു. ഇതോടെയാണ് രാജ്യം കടുത്ത സംഘര്‍ഷത്തിലേക്കും വംശഹത്യയിലേക്കും നീങ്ങിയത്.
നിർദേശ പ്രകാരം നടന്ന സൈനിക മുന്നേറ്റം | AP
വംശീയ വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍
രാജ്യത്ത് ദീര്‍ഘകാലമായി നിലനിന്നുവന്ന ഭരണ സംവിധാനത്തില്‍ ഉണ്ടായ മാറ്റമാണ് സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്. 1994 മുതല്‍ വിവിധ വംശീയ വിഭാഗങ്ങളാണ് രാജ്യത്തെ പത്ത് പ്രദേശങ്ങളിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ടിഗ്രെ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് (ടിപിഎല്‍എഫ്) ആണ് ഈ സംവിധാനം കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 1991 മുതല്‍ എത്യോപ്യ ഭരിച്ച സഖ്യകക്ഷി സര്‍ക്കാരിലെ പ്രധാനകക്ഷി ടിപിഎല്‍എഫ് തന്നെയായിരുന്നു. സഖ്യകക്ഷി സര്‍ക്കാര്‍ രാജ്യത്ത് സുസ്ഥിര ഭരണം കാഴ്ചവെക്കുകയും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ ജനാധിപത്യം ഇല്ലെന്നും മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉണ്ടാകുന്നുവെന്നും ഉള്ള പരാതികള്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളാണ് അബിയെ അധികാരത്തില്‍ എത്തിച്ചത്.
അധികാരത്തില്‍ എത്തിയതിന് പിന്നാലെ അബി രാഷ്ട്രീയക്കളി തുടങ്ങി. പ്രോസ്പിരിറ്റി പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കുകയും ടിപിഎല്‍എഫ് നേതാക്കളെ അഴിമതി അടക്കം ചൂണ്ടിക്കാട്ടി ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്തു. എന്നാല്‍ അതിനിടെ എത്യോപ്യയും എറിട്രിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച അബി 2019 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും നേടി.
എന്നാല്‍ എത്യോപ്യ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്ക് പിന്നില്‍ അബി ആണെന്ന്്് വിമര്‍ശകര്‍ ആരോപിക്കുന്നു. അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കാനും എത്യോപ്യയിലെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് അബി നടത്തുന്നത് എന്നാണ് പ്രധാന ആരോപണം. അതിനിടെ ടിഗ്രെയില്‍ സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള ടിപിഎല്‍ഫിന്റെ നീക്കത്തെ എത്യോപ്യന്‍ സര്‍ക്കാര്‍ എതിര്‍ത്തു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പൊതുതിരഞ്ഞെടുപ്പ് മാറ്റിവച്ച അബി സര്‍ക്കാര്‍ ടിഗ്രെയില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ടിഗ്രെയ്ക്കുള്ള ഫണ്ടുകള്‍ എത്യോപ്യ സര്‍ക്കാര്‍ മരവിപ്പിച്ചു. ടിഗ്രെയോടുള്ള യുദ്ധപ്രഖ്യാപനമാണ് ഇതെന്നാണ് ടിപിഎല്‍എഫ് പ്രതികരിച്ചത്.
മറ്റുസംഘടനകളുമായി ചേര്‍ന്ന് ടിഗ്രെ ഡിഫന്‍സ് ഫോഴ്സ് (ടിഡിഎഫ്) രൂപവത്കരിച്ചു. പോരാട്ടം കടുത്തതോടെ ടിഗ്രെയിലെ ജനങ്ങള്‍ കൂട്ടക്കുരുതിക്ക് ഇരകളായി. സംഘര്‍ഷത്തിനിടെ 10,000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 230 കൂട്ടക്കൊലകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
സംഘര്‍ഷം തുടങ്ങിയതോടെ ദുരിതവും പലായനവും
ടിപിഎല്‍എഫ് സൈനിക ബേസ് ആക്രമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി അബി അഹമ്മദ് ടിഗ്രെയില്‍ സൈനിക നടപടിക്ക് ഉത്തരവിട്ടു. സൈന്യം അതിക്രമങ്ങള്‍ തുടങ്ങിയതോടെ ടിഗ്രെയിലെ 60 ലക്ഷം വരുന്ന ജനസംഖ്യയില്‍ 20 ലക്ഷവും വീടുവിട്ട് പലായനം ചെയ്തു. പതിനായിരങ്ങള്‍ അയല്‍രാജ്യമായ സുഡാനില്‍ അഭയാര്‍ഥികളായി. ടിപിഎല്‍എഫിനെ ഭീകര സംഘടനയായി എത്യോപ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ, ടിപിഎല്‍എഫ് മറ്റുസംഘടനകളുമായി ചേര്‍ന്ന് ടിഗ്രെ ഡിഫന്‍സ് ഫോഴ്സ് (ടിഡിഎഫ്) രൂപവത്കരിച്ചു. പോരാട്ടം കടുത്തതോടെ ടിഗ്രെയിലെ ജനങ്ങള്‍ കൂട്ടക്കുരുതിക്ക് ഇരകളായി. സംഘര്‍ഷത്തിനിടെ 10,000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 230 കൂട്ടക്കൊലകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
നദിയിലൂടെ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ തങ്ങളുടെ ബന്ധുക്കളുടേതാണോ എന്ന ആശങ്കയില്‍ അവര്‍ ഓരോ ദിവസവും നദീ തീരത്തെത്തുന്നു
നെഞ്ചിലും വയറ്റിലും കാലുകളിലും വെടിയേറ്റ നിലയിലുള്ള മൃതദേഹങ്ങളാണ് സെറ്റിറ്റ് നദിയിലൂടെ ഒഴികി സുഡാന്റെ തീരങ്ങളില്‍ അടിയുന്നത്. പല മൃതദേഹങ്ങളുടെയും കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലാണ്. സുഡാനില്‍ അഭയാര്‍ഥികളായി മാറിയ ടിഗ്രെ നിവാസികള്‍ പലരും നാട്ടിലുള്ള ബന്ധുക്കളെയോര്‍ത്ത് വ്യാകുലപ്പെട്ടാണ് കഴിയുന്നത്. നദിയിലൂടെ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ തങ്ങളുടെ ബന്ധുക്കളുടേതാണോ എന്ന ആശങ്കയില്‍ അവര്‍ ഓരോ ദിവസവും നദീ തീരത്തെത്തുന്നു. ബന്ധുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ അവ സംസ്‌കരിക്കുന്നതും അവര്‍ തന്നെയാണ്. അതിനിടെ സംഘര്‍ഷം ഇപ്പോള്‍ ടിഗ്രെയുടെ സമീപത്തുള്ള മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. അതിനിടെ ടിഗ്രെയില്‍ ബലാത്സംഗങ്ങളും സൈന്യം ആയുധമാക്കുന്നുണ്ടെന്ന് സിഎന്‍എന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലായിലാണ് മൃതദേഹങ്ങള്‍ നദിയിലൂടെ സുഡാനിലേക്ക് ഒഴുകിയെത്തി തുടങ്ങിയത്. കൊലപ്പെടുത്തിയശേഷം നദിയില്‍ തള്ളിയ മൃതദേഹങ്ങളാണ് ഇവ എന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്.
തടവറയിലെ ജീവിതം നരകതുല്യം
സൈന്യത്തിന്റെ വെടിയുണ്ട ഏല്‍ക്കാതെ രക്ഷപ്പെടുന്നവരുടെ ജീവിതം നരക തുല്യമാണ്. സംഘര്‍ഷത്തിനിടെ പിടിയിലാകുന്നവരെ ഡിറ്റെന്‍ഷന്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത വലിയ ഹാളുകളില്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ് പാര്‍പ്പിക്കുന്നത്. അവര്‍ക്ക് ഭക്ഷണം നല്‍കും. എന്നാല്‍ ഭേദപ്പെട്ട ശുചിമുറികള്‍ ഇല്ല. മരുന്നും ചികിത്സയും നല്‍കില്ല. പലര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവരെയൊന്നും ആശുപത്രികളില്‍ എത്തിക്കില്ലെന്ന് തടവറകളില്‍നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമെന്ന ഭയത്തിലാണ് ഓരോ ദിവസവും കഴിയുന്നതെന്ന് ടിഗ്രെയിലെ ജനങ്ങള്‍ പറയുന്നു. സൈന്യം പിടിച്ചുകൊണ്ടു പോകുന്നവര്‍ പിന്നീട് തിരിച്ചുവരുന്നില്ല. അവരെ എന്നെന്നേക്കുമായി കാണാതാകുകയാണ് പതിവ്.
അവലംബം: സിഎന്‍എന്‍, ദി ഗാര്‍ഡിയന്‍, ബിബിസി, ന്യൂയോര്‍ക് ടൈംസ്
Content Highlights: