റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് അമേരിക്ക പുതുക്കില്ല; വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് | Photo: AP
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നത് തടയാനാണ് നേരത്തെ 30 ദിവസത്തെ 'താൽക്കാലിക' ഇളവ് ഇന്ത്യക്ക് നൽകിയിരുന്നത്.

കടലിൽ നിലവിൽ എത്തിയിട്ടുള്ള എണ്ണയുടെ ഇടപാടുകൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും, ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്നും സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ആഗോള ഊർജ്ജ വിപണിയെ ഇറാൻ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആ സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ഇത്തരമൊരു താൽക്കാലിക നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ നിർണായക പങ്കാളിയായ ഇന്ത്യ, ഇനിമുതൽ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രഷറി സെക്രട്ടറി പറഞ്ഞു. ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ ലഭ്യത കുറയാൻ കാരണമായിട്ടുണ്ട്.