എസ്. ജയ്ശങ്കറിന്റെ സന്ദർശനത്തിനിടെ ഖാലിസ്താൻ അനുകൂലികളുടെ പ്രതിഷേധം; സുരക്ഷാവീഴ്ചയിൽ അപലപിച്ച് യു.കെ

ലണ്ടന്‍: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ യു.കെ. സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ ശക്തമായി അപലപിച്ച് യുണൈറ്റഡ് കിങ്ഡം. ലണ്ടനിലെ ചേഥം ഹൗസില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കറിന് നേര്‍ക്ക് പ്രതിഷേധവുമായി ഖാലിസ്താന്‍ അനുകൂലികള്‍ എത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഇന്ത്യക്കും ജയ്ശങ്കറിനുമെതിരേ ഖലിസ്താന്‍ അനുകൂലികളുടെ സംഘം മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സമയം റോഡിന്റെ മറുവശത്ത് ജയ്ശങ്കര്‍ നില്‍ക്കുന്നുമുണ്ട്. പരിപാടിക്ക് ശേഷം മടങ്ങാനൊരുങ്ങവേ ജയ്ശങ്കറിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ഖലിസ്താന്‍ അനുകൂലിയായ ഒരാള്‍ ഓടിയെത്തി. ഇയാള്‍ വാഹനവ്യൂഹത്തെ തടയാന്‍ ശ്രമിച്ചു. ആദ്യം ഇടപെടാന്‍ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് ലണ്ടന്‍ പോലീസ് ഇയാളെയും മറ്റ് പ്രതിഷേധക്കാരെയും നീക്കം ചെയ്തു.
ചേഥം ഹൗസിന് പുറത്ത് ഇന്നലെയുണ്ടായ സംഭവത്തില്‍ ശക്തമായി അപലപിക്കുന്നെന്ന് യു.കെ. വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപൂര്‍വമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്ന നിലപാടാണ് യു.കെയ്ക്കുള്ളതെന്നും എന്നാല്‍ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ അല്ലെങ്കില്‍ പൊതുപരിപാടികള്‍ തടസ്സപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിലുണ്ട്. സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.
Content Highlights: uk condemns security breach during s jaishankar visit