മൂലകങ്ങള്‍ക്ക് പകരം വിദ്യാർഥി വിസ; ചൈനയുമായി വ്യാപാരക്കരാറിലെത്തിയെന്ന് ട്രംപ്

വാഷിങ്ടണ്‍: ചൈനയുമായി വ്യാപാരക്കരാറിലെത്തിച്ചേര്‍ന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിച്ചേര്‍ന്നതിന് പിന്നാലെ ചൈന, റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ഉള്‍പ്പെടെയുള്ളവ യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും പകരമായി ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക വിസ അനുവദിക്കുമെന്നും തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി.
ചൈനയും യുഎസുമായുള്ള കരാറിന് രൂപമായിരിക്കുന്നെന്നും തന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളെന്നും കുറിപ്പില്‍ ട്രംപ് പറയുന്നു. ഫുള്‍ മാഗ്നറ്റുകളും ആവശ്യമായ മുഴുവന്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളും ചൈന വിതരണം ചെയ്യും. അതുപോലെ ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലെ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കാനുള്ള അവസരം ഉൾപ്പെടെയുള്ളവ അമേരിക്ക നല്‍കും. അമേരിക്കയ്ക്ക് വ്യാപാരച്ചുങ്കം 55 ശതമാനം ലഭിക്കുമ്പോള്‍ ചൈനയ്ക്ക് പത്തുശതമാനം ലഭിക്കും. ബന്ധം വളരെ മികച്ചതാണ്, ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ പറഞ്ഞു.
അമേരിക്കയുടെയും ചൈനയുടെയും ഉന്നതോദ്യോഗസ്ഥര്‍ രണ്ടുദിവസമായി ലണ്ടനില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ അന്തിമതീരുമാനമായത്. റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിയായിരുന്നു ഈ ചര്‍ച്ചയിലെ മുഖ്യവിഷയമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍വരെ അത്യന്താപേഷിതമാണ് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍. ഇവയുടെ കയറ്റുമതിയുടെ കാര്യത്തിലെ ആഗോളഭീമനാണ് ചൈന.
Content Highlights: reached agreement with china says us president donald trump