ഇറാന്റെ മിസൈലുകള്‍ അഞ്ച് ഇസ്രയേലി സൈനിക താവളങ്ങളില്‍ ആഘാതമേല്‍പ്പിച്ചിരുന്നതായി റിപ്പോർട്ട്

ടെല്‍ അവീവ്: കഴിഞ്ഞ മാസം നടന്ന യുദ്ധത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ അഞ്ച് ഇസ്രയേലി സൈനിക താവങ്ങളില്‍ ആഘാതമേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പങ്കിട്ട ഉപഗ്രഹ ഡാറ്റ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യത്തിനുണ്ടായ തിരിച്ചടി സംബന്ധിച്ചുള്ള വിവരങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്.
ഇസ്രയേല്‍ പ്രതിരോധസേനയുടെ താവളങ്ങളിലും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സൈനിക സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കാരണം ഇസ്രയേലില്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞിരുന്നതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെല്‍ നോഫ് വ്യോമതാവളം, ഗ്ലിലോട്ട് രഹസ്യാന്വേഷണ താവളം, കൂടാതെ സിപ്പോറിറ്റ് ആയുധ നിര്‍മ്മാണ താവളം എന്നിവിടങ്ങളിലടക്കമാണ് ഇറാന്റെ മിസൈലാക്രമണം ആഘാതം ഏൽപിച്ചതെന്ന് ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.
ആറ് റോക്കറ്റുകളാണ് ഇസ്രയേലി സൈനിക താവളങ്ങളില്‍ പതിച്ചത്. കൂടാതെ ഇസ്രയേലിന്റെയും യുഎസിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് മറ്റ് 36 മിസൈലുകള്‍ ഇസ്രയേലിനുള്ളില്‍ പതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 28 പേരുടെ മരണത്തിനിടയാക്കുകയും, 240 കെട്ടിടങ്ങള്‍ക്കും രണ്ട് സര്‍വ്വകലാശാലകള്‍ക്കും, ഒരു ആശുപത്രിക്കും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. 13,000-ത്തിലധികം ഇസ്രയേലികളെ ഭവനരഹിതരാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം 500 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചെങ്കിലും ഇതില്‍ ഭൂരിപക്ഷവും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. 12 ദിവസത്തെ യുദ്ധത്തിനിടയില്‍ 1100 ഡ്രോണുകള്‍ ഇറാന്‍ വിക്ഷേപിച്ചതില്‍ ഒന്ന് മാത്രമാണ് ഇസ്രയേലിനുള്ളില്‍ ആഘാതമുണ്ടാക്കിയത്.
പ്രതിരോധിച്ച മിസൈലുകളുടെ എണ്ണം ഉയര്‍ന്നതാണെങ്കിലും ഓരോ ദിവസം കഴിയുംതോറും പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് എത്തുന്ന മിസൈലുകളുടെ എണ്ണം വര്‍ധിച്ചുവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധത്തിന്റെ ഏഴാം ദിവസത്തോടെ ഏകദേശം 16 ശതമാനം മിസൈലുകള്‍ ഇസ്രയേലിന്റെയും യുഎസിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങളിലൂടെ കടന്നെത്തിയെന്ന് ഡാറ്റകളെ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് വ്യക്തമാക്കി.
ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ ഘട്ടത്തില്‍ പ്രതിരോധ മിസൈലുകളുടെ ക്ഷാമം നേരിട്ടിരുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) നിഷേധിച്ചിട്ടുണ്ട്. ഭീഷണി നേരിടാന്‍ ആവശ്യമായത്രയും മിസൈലുകളുമായി മുന്‍കൂട്ടി തയ്യാറെടുത്തിരുന്നു എന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ മിസൈലുകള്‍ മാറ്റി മാറ്റി പ്രയോഗിച്ചതും പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കാമെന്നും ടെലിഗ്രാഫ് അനുമാനിക്കുന്നു. യുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ ഇറാന്‍ ക്ലസ്റ്റര്‍ ബോംബ് മിസൈലുകളില്‍ ഉപയോഗിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. അത് കൂടുതല്‍ ആഘാതമേല്‍പ്പിച്ചതായും വിലയിരുത്തിയിരുന്നു.
Content Highlights: Report reveals Iranian ballistic missiles hit 5 Israeli military bases during last month`s conflict