അല്‍ മവാസിയിലേയ്ക്ക് മാറാൻ ആവശ്യം; ഗാസയിൽ അടുത്ത ആക്രമണത്തിനുള്ള ഒരുക്കമോ? ഭീതിയിൽ 10 ലക്ഷം പേർ

സാധനസാമഗ്രികളുമായി ക്യാമ്പിലേക്ക് സഞ്ചരിക്കുന്ന പലസ്തീനികൾ | ഫോട്ടോ - എഎഫ്പി
സാധനസാമഗ്രികളുമായി ക്യാമ്പിലേക്ക് സഞ്ചരിക്കുന്ന പലസ്തീനികൾ | ഫോട്ടോ - എഎഫ്പി

ഗാസ സിറ്റി: ഗാസ സിറ്റിയിലെ താമസക്കാരോട് ഉടന്‍ ദക്ഷിണ ഭാഗത്തെ ഹ്യുമാനിറ്റേറിയന്‍ സോണിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി ഇസ്രയേല്‍ സേന. നഗരകേന്ദ്രം പിടിച്ചടക്കാനുള്ള സൈനിക നീക്കത്തിന് മുന്നോടിയാണ് ആവശ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. അല്‍ മവാസി എന്ന് വിളിക്കപ്പെടുന്ന ഹ്യുമാനിറ്റേറിയന്‍ സോണിലേക്ക് മാറാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സൈനിക വക്താവ് അവിചയ് അദ്രീ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കിയ സന്ദേശത്തില്‍ പറയുന്നു. 

എന്നാല്‍ പുതിയ ആക്രമണം എപ്പോള്‍ നടക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിര്‍ത്താന്‍ ഇത് മുന്‍കൂട്ടി പ്രഖ്യാപിക്കില്ലെന്ന് ഒരു സൈനിക വക്താവ് പറഞ്ഞിട്ടുണ്ട്. മാനുഷിക മേഖലയില്‍ ഭക്ഷണം, മരുന്ന്, ടെന്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫീല്‍ഡ് ആശുപത്രികള്‍, ജല പൈപ്പ്‌ലൈനുകള്‍ എന്നിവയുണ്ടെന്നും സേന ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

കരയാക്രമണം വിപുലീകരിക്കുന്നതോടൊപ്പം യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ തെക്ക് ഭാഗത്തുള്ള മാനുഷിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും പ്രസ്താവനയിലുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗാസ സിറ്റിയിലും പരിസരത്തുമായി പത്തു ലക്ഷത്തോളം ആളുകളുണ്ട്. പ്രദേശം പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാല്‍ വന്‍ ദുരന്തം ഉണ്ടാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. 

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനുമേല്‍ ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദമുണ്ട്. ഹമാസ് ഓഗസ്റ്റില്‍ ഒരു വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് സമ്മതിച്ചിരുന്നു. താത്കാലിക വെടിനിര്‍ത്തലും ഗാസയില്‍ ബന്ദികളാക്കിയവരെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നതും ധാരണയായിരുന്നു. എന്നാല്‍, എല്ലാ ബന്ദികളെയും ഒരേസമയം മോചിപ്പിക്കണമെന്നും ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നതുമാണ് ഇസ്രയേലിന്റെ ആവശ്യം. ഗാസയുടെ നിയന്ത്രണം വിട്ടുകൊടുക്കുക എന്ന വ്യവസ്ഥയും ഇസ്രേയല്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
 

Content Highlights: Israeli Army Urges Gaza City Evacuation to Southern Humanitarian Zone