‘എത്രത്തോളം വേദനയോടെയാണ് സഖാവ് പടിയിറങ്ങിയത്’; കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ച് എ. സുരേഷ്

പാലക്കാട്: കോൺഗ്രസിൽ ചേരുമെന്ന് സ്ഥിരീകരിച്ച് വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ്. അംഗത്വം സ്വീകരിച്ച ശേഷം മലമ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രചാരണവും ആരംഭിക്കും. കോൺഗ്രസിൽ ചേരുകയെന്നത് താൻ സ്വയമെടുത്ത തീരുമാനമാണെന്നും. നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല ആ തീരുമാനമെടുത്തതെന്നും സുരേഷ് പറഞ്ഞു. നേരത്തേ, വി.ഡി. സതീശൻ നയിച്ച പുതുയുഗയാത്രയുടെ പാലക്കാട്ടെ സ്വീകരണത്തിനെത്തിയ സുരേഷിനെ പ്രതിപക്ഷനേതാവ് യു.ഡി.എഫിലേക്ക് സ്വീകരിച്ചിരുന്നു. സി.പി.എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച സുരേഷ് മറ്റുപാർട്ടിയിലേക്കില്ല എന്ന നിലപാടിലായിരുന്നു. എന്നാൽ, ആ തീരുമാനം തിരുത്തിയാണ് ഇപ്പോൾ കോൺഗ്രസ് അംഗത്വം സീകരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടി എന്നുള്ളത് പേരിൽ മാത്രമുള്ള ഒന്നായി മാറി. പാർട്ടിയെ സ്‌നേഹിക്കുന്നവരും ഭരണത്തെ സ്‌നേഹിക്കുന്നവരും എന്നിങ്ങനെ രണ്ട് വിഭാഗമായി കേരളത്തിലെ ഇടതുപക്ഷം മാറി. ഭരണത്തെ സ്‌നേഹിക്കുന്ന ആളുകൾ ന്യൂനപക്ഷമാണെങ്കിലും അവരാണ് ഈ പാർട്ടിയെ നിയന്ത്രിക്കുന്നത്. ഇടതുപക്ഷമൂല്യങ്ങൾ ചോർന്നുകൊണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അത്തരത്തിലുള്ളൊരു അവസ്ഥയിൽ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷിയായിട്ടുള്ള കോൺഗ്രസിനോടൊപ്പം ചേരാനാണ് ഞാൻ തീരുമാനിച്ചത്. - സുരേഷ് പറഞ്ഞു
മത്സരിക്കാൻ എങ്ങനെയാണോ ആലോചിക്കുന്നത് ആ നിലയ്ക്ക് മത്സരിക്കാമെന്നാണ് കോൺഗ്രസ് പറഞ്ഞതെന്ന് മലമ്പുഴയിലെ സ്ഥാനാർനിർണയം സംബന്ധിച്ച ചോദ്യത്തിന് സുരേഷ് പ്രതികരിച്ചു. കൈപ്പത്തി ചിഹ്നം വന്നാൽ നല്ലതാണെന്ന് ഫീൽഡിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. അത് വാസ്തവവുമാണ്. ഒരുപാർട്ടിയിലും ചേരില്ലെന്നത് ഞാൻ നേരത്തേ എടുത്ത നിലപാട് തന്നെയാണ്. എന്നാൽ കോൺഗ്രസിൽ ചേരുന്നതിൽ എന്താണ് കുഴപ്പം വർഗീയതയ്‌ക്കെതിരേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോരാട്ടം നയിക്കുന്നതാരാണ്. സിപിഎം അല്ല. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പകൽ പോലെ വെളിച്ചമാണ്. കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചെയ്യാൻ ആളുകൾക്ക് മടിയില്ലെന്നും അതിന് തെളിവാണ് ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ടി.കെ. ഗോവിന്ദൻ സിപിഎം വിട്ടത് സംബന്ധിച്ചും സുരേഷ് പ്രതികരിച്ചു. എനിക്ക് വർഷങ്ങളായി അറിയാവുന്ന സഖാവാണ് ഗോവിന്ദൻ. കമ്മ്യൂണിസ്റ്റായിട്ട് ജീവിക്കുന്ന സഖാവാണ് അദ്ദേഹം. ഗോവിന്ദൻ സഖാവ് ഏരിയ സെക്രട്ടറിയായിട്ട് നിൽക്കുമ്പോഴാണ് ഗോവിന്ദൻ മാഷ് ഏരിയ കമ്മിറ്റിയിലുള്ളത്. അത്രത്തോളം കമ്മ്യൂണിസ്റ്റ് മുല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സഖാവ് എത്രത്തോളം വേദനയോടെയാണ് പടിയിറങ്ങിയതെന്നത് പത്രസമ്മേളനം കണ്ടാൽ മനസിലാകും. ഇടതുപക്ഷത്തിൽ ഇത്രത്തോളം പ്രശ്‌നങ്ങളുണ്ടായിട്ടുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മുൻപ് ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: A. Suresh officially joins the Congress party. Cites the decline of Communist values and party control by a minority group as reasons for his departure., Expresses willingness to contest the Malampuzha seat for Congress., Accuses CPI(M) and BJP of having a secret political understanding.