4 ഫുട്ബോൾ ഗ്രൗണ്ടിൻ്റെ വലിപ്പം,അമരത്ത് മലയാളി;വിഴിഞ്ഞം വരവേറ്റ കൂറ്റൻ കപ്പലിന് പ്രത്യേകതകളേറെ

#സ്വന്തം ലേഖകന്‍
വിഴിഞ്ഞത്ത് നങ്കൂരമിട്ട എം.എസ്.സി. ഐറിന |  ഫോട്ടോ: എം. പ്രവീണ്‍ ദാസ് / മാതൃഭൂമി
വിഴിഞ്ഞത്ത് നങ്കൂരമിട്ട എം.എസ്.സി. ഐറിന | ഫോട്ടോ: എം. പ്രവീണ്‍ ദാസ് / മാതൃഭൂമി

തിരുവനന്തപുരം: നാല് ഫുട്ബോൾ ​ഗ്രൗണ്ടിൻ്റെ വലിപ്പം, 22 നില കെട്ടിടത്തിൻ്റെ ഉയരം, മലയാളി കപ്പിത്താൻ. ഒട്ടനവധി പ്രത്യേകതകളോടെയാണ് എം.എസ്.സി. ഐറിന എന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലികളിലൊന്ന് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ വിഴിഞ്ഞത്ത് സ്വീകരിച്ചത്.

തിങ്കളാഴ്ച ഒൻപത് മണിയോടെയാണ് കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. കഴിഞ്ഞ ചൊവ്വാഴ്‌ചയോടെ കപ്പൽ പുറംകടലിൽ എത്തിയിരുന്നു. എന്നാൽ മറ്റ് കപ്പലുകൾ തുറമുഖത്ത്‌ വരാനുണ്ടായിരുന്നതിനാൽ അവയിലെ ചരക്കുകൾ കൈകാര്യം ചെയ്‌തശേഷമാണ്‌ ഐറിന വിഴിഞ്ഞത്ത് ബർത്ത് ചെയ്തത്.

399.9 മീറ്ററാണ് നീളം. 61.3 മീറ്റർ വീതിയുമുണ്ട് ഈ കൂറ്റൻ ചരക്ക് കപ്പലിന്. 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷി ഈ ചരക്ക് കപ്പലിനുണ്ട്. 2023ലാണ് കപ്പലിന്റെ നിർമാണം. ലെെബീരിയൻ പതാകയേന്തി എത്തിയ കപ്പലിൻ്റെ അമരക്കാരൻ തൃശൂർ സ്വദേശി വില്ലി ആന്റണിയാണ്‌. സിങ്കപ്പൂരിൽനിന്ന് കഴിഞ്ഞമാസം 29ന്‌ വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കപ്പലിൽ 35 ജീവനക്കാരുണ്ട്‌.

16,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. 3,000-5000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കും. എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതിൽ ഏറ്റവും ശേഷിയുള്ള കപ്പൽ. ദക്ഷിണേഷ്യൻ തുറമുഖത്ത് ആദ്യമായാണ് എം.എസ്.സി ഐറിന എത്തുന്നത്. വിഴിഞ്ഞത്തിലൂടെ കേരളത്തിനും രാജ്യത്തിനും അഭിമാനമാവുകയാണ് ഈ നേട്ടം.
 

Content Highlights: MSC Irina, one of the world`s largest container ships has arrived at Vizhinjam port in Kerala