ജലോപരിതലത്തിലും കടലിനടിയിലും തിരച്ചിൽ, 130 കിലോവരെ ഉയർത്തും; മത്സ്യത്തൊഴിലാളികളുടെ രക്ഷകരാകാൻ ഡ്രോണുകൾ

വിഴിഞ്ഞം: കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കുന്ന ആദ്യത്തെ േഡ്രാൺ സ്റ്റേഷൻ തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് സ്ഥാപിക്കും. ഡ്രോണുകളുപയോഗിച്ച് വിഴിഞ്ഞം കടലിൽ നടത്തിയ ട്രയൽ റൺ വിജയിച്ചതിനെത്തുടർന്നാണിത്. ഇത് വിജയിച്ചാൽ കൊച്ചി, കോഴിക്കോട് ജില്ലകളിൽകൂടി ഡ്രോൺ സ്റ്റേഷനുകൾ സ്ഥാപിക്കും.
മീൻപിടിത്തത്തിനു പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അപ്രതീക്ഷിതമായുണ്ടാകുന്ന തിരയേറ്റത്തിൽപ്പെട്ട് കടലിൽ കാണാതാകുന്ന ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
മന്ത്രി അബ്ദുൾ ഗഫൂറിന്റെയും ഫിഷറീസ് ഡയറക്ടറായിരുന്ന ചെൽസാ സിനിയുടെയും സാന്നിധ്യത്തിൽ വിഴിഞ്ഞത്ത് ഡ്രോണുകൾ ഉപയോഗിച്ച് കഴിഞ്ഞ ഓഗസ്റ്റ് 13-ന് ട്രയൽ റൺ നടത്തിയിരുന്നു.
പദ്ധതി വിജയിച്ചതിനെത്തുടർന്നാണ് തീരദേശവികസന കോർപ്പറേഷൻ അധികൃതരോട് ഡ്രോൺ സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദറിപ്പോർട്ട് തയ്യാറാക്കാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടത്.
പൈലറ്റ് പ്രോജക്ടായാണ് വിഴിഞ്ഞത്ത് ഡ്രോൺ സ്‌റ്റേഷൻ തുടങ്ങുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാവും ഡ്രോൺ സ്‌റ്റേഷനുകൾ സജ്ജമാക്കുക.
ഉപയോഗിക്കുന്നത് രണ്ടുതരത്തിലുള്ള ഡ്രോണുകൾ
കടലിനടിയിലും ജലോപരിതലത്തിന് മുകളിലും പറന്ന് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്താൻ ശേഷിയുള്ള രണ്ടുതരം ഡ്രോണുകളാണ് ഉപയോഗിക്കുക. കടലിനടിയിൽ 500 മീറ്റർ ആഴംവരെ 200 മീറ്ററോളം പറന്ന് തിരച്ചിൽ നടത്തും.
130 കിലോവരെ ഭാരമുള്ള വസ്തുക്കളെയോ മനുഷ്യരെയോ യന്ത്രക്കൈ ഉപയോഗിച്ച് ഉയർത്താനുള്ള ശേഷിയും ഡ്രോണുകൾക്ക് ഉണ്ടാവും.
ജലോപരിതലത്തിന് മുകളിലൂടെ പറന്ന് അപകടത്തിൽപ്പെട്ട ആളെ കണ്ടെത്തി അവർക്ക് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നതിനുള്ള ലൈഫ് ബോയ, ജാക്കറ്റ് എന്നിവ ഇട്ടുകൊടുക്കാനുള്ളതാണ് മറ്റൊരു ഡ്രോൺ.
Content Highlights: The first drone station to assist in locating missing fishermen at sea will be established in Vizhinjam, Thiruvananthapuram, following successful trial runs. The initiative, led by the Fisheries Department, aims to prevent recurring tragedies of traditional fishermen going missing due to unexpected sea conditions, with plans to expand to Kochi and Kozhikode if successful.