നിരീക്ഷണത്തിന് ഡ്രോൺ, തീയണയ്ക്കാൻ റോബോട്ട്; തുടർസ്ഫോടനങ്ങൾ തടയാനാകില്ലെന്ന് ഫയർഫോഴ്സ് മേധാവി

തൃശ്ശൂർ: വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട്ടെ വയലിലേയ്ക്ക് രക്ഷാപ്രവർത്തർകർക്ക് എത്തിപ്പെടാനാകാത്ത വിധത്തിൽ അപകടകരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ പരിശോധനയ്ക്കായി ഡ്രോൺ അയച്ചു. ഡ്രോൺ നിരീക്ഷണത്തിൽ മൃതദേഹം കണ്ടെത്തിയതായും വിവരമുണ്ട്. തീയണച്ചതിനുശേഷം മാത്രമേ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് നീങ്ങാൻ സാധിക്കുകയുള്ളൂ. വൈകീട്ട് ആറേ കാലായിട്ടും പ്രദേശത്ത് തുടർന്ന് സ്ഫോടനങ്ങൾ ഉണ്ടാകുന്നതായാണ് റിപ്പോർട്ട്.
മുണ്ടത്തിക്കോട് അപകടമുണ്ടായ സമയത്ത് തീയണയ്ക്കുന്നതിന് റോബോട്ടിനെ ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു. അപകടത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിനും പരിക്കേറ്റവരോ മരിച്ചവരോ ഉണ്ടെങ്കിൽ കണ്ടെത്താൻ നിരീക്ഷണത്തിനായി പോലീസ് സേനയുടെ സഹായത്തോടെ ഡ്രോണുകൾ അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌ഫോടനങ്ങൾ തുടരുന്നതിനാൽ അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിനു സമീപത്തേക്ക് പോകാൻ സാധിക്കുന്നില്ലെന്നും റോബോട്ടെത്തിയാൽ അത് ഉപയോഗിച്ച് കുറച്ചുകൂടി സമീപത്തെത്തി വെള്ളം ഉപയോഗിച്ച് തീയണയ്ക്കാൻ സാധിക്കുമെന്നും അദ്ദഹം പറഞ്ഞു. തീ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾക്കാണ് നിലവിൽ പ്രാധാന്യം കൊടുക്കുന്നതെന്നും നിതിൻ അഗർവാൾ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് മുണ്ടത്തിക്കോട്ട് സ്‌ഫോടനമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ മെഡിക്കൽ കോളേജുകളിലും പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്.
Content Highlights: Drone technology deployed to assess high-risk explosion site., Fire and Rescue services utilizing robots to control fire spread., Casualties transported to Thrissur Medical College for emergency care., Ongoing secondary explosions preventing direct access for rescue teams.