അവൻ സ്ഥിരം മദ്യപാനി, ഉപദ്രവിക്കുന്നത് പതിവ്; മരണത്തില്‍ ദുരൂഹതയുണ്ട് - അതുല്യയുടെ പിതാവ്

അതുല്യ വീട്ടിലേക്കയച്ച ദൃശ്യങ്ങളില്‍ നിന്ന് ( ഇടത്ത്), സതീഷും അതുല്യയും | Screengrab : News Video
അതുല്യ വീട്ടിലേക്കയച്ച ദൃശ്യങ്ങളില്‍ നിന്ന് ( ഇടത്ത്), സതീഷും അതുല്യയും | Screengrab : News Video

കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ഭർത്താവ് സതീഷിൽ നിന്ന് നിരന്തരപീഡനങ്ങൾ നേരിട്ടിരുന്നു എന്ന് അതുല്യയുടെ പിതാവ് ശേഖരൻ. സതീഷ് സ്ഥിരം മദ്യപാനിയാണെന്നും അതുല്യയെ മദ്യപിച്ചെത്തി ഉപദ്രവിക്കുന്നത് പതിവാണെന്നും ശേഖരൻ പറയുന്നു. 

'എന്റെ മകള്‍ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാനാകുന്നില്ല. അതില്‍ ദുരൂഹതയുണ്ട്. നിജസ്ഥിതി എന്താണെന്ന് തെളിയിക്കേണ്ടതുണ്ട്. ഭര്‍ത്താവ് സ്ഥിരം മദ്യപാനിയാണ്. എപ്പോഴാണ് അക്രമാസക്തനാകുന്നത് എന്ന് പറയാന്‍ കഴിയില്ല. നിരന്തരം പീഡനങ്ങള്‍ സഹിക്കുകയായിരുന്നു മകള്‍. കുഞ്ഞിനു വേണ്ടിയാണ് സഹിച്ചു നിന്നത്. പലയാവര്‍ത്തി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പോലീസ് കേസ് വരെയെടുത്തിരുന്നു. അധികമായി മദ്യപിക്കുമ്പോള്‍ അക്രമാസക്തനായി ഉപദ്രവിക്കുന്നത് പതിവാണ്. ഒരു വര്‍ഷം മുമ്പ് ഞാന്‍ അവളുടെ വീട്ടിലുണ്ടായിരുന്ന ദിവസവും അയാള്‍ മര്‍ദിച്ചിരുന്നു. അന്ന് മകളെ അനുജത്തിയുടെ വീട്ടിലാക്കിയതാണ് ഞാന്‍. അവന്‍ വന്ന് കാലുപിടിച്ചു കരയുമ്പോള്‍ മനസ്സലിഞ്ഞ് അവള്‍ വീണ്ടും കൂടെ പോകും. ഇനി ഇതാവര്‍ത്തിക്കരുതെന്ന് ഞാന്‍ പറഞ്ഞതാണ്, ശേഖരൻ പറയുന്നു. 

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)

Content Highlights: Family of Athulya, found dead in Sharjah, alleges husband abuse