ഇടപെട്ട് എഐസിസി; മഞ്ഞുരുകുന്നു, ചെന്നിത്തല വി.ഡി. മന്ത്രിസഭയിലേക്ക്?, താത്പര്യം ആഭ്യന്തര വകുപ്പ്

#ന്യൂസ് ഡെസ്‌ക്
വി.ഡി സതീശന്‍, രമേശ് ചെന്നിത്തല
വി.ഡി സതീശന്‍, രമേശ് ചെന്നിത്തല

തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ. മുതിർന്ന നേതാവായ അദ്ദേഹം ആഭ്യന്തര വകുപ്പിനോടാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്നും അത് ലഭിക്കാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കില്ലെന്നുമാണ് സൂചനകൾ. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുണ്ടായിരുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ പാർട്ടി നേതൃത്വം നടത്തിയ അനുനയ ചർച്ചകൾക്കൊടുവിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.

ഹൈക്കമാൻഡ് പ്രതിനിധികളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തെ നേരിട്ട് കണ്ട് ചർച്ചകൾ നടത്തിയതോടെ നിലനിന്നിരുന്ന അതൃപ്തി കുറഞ്ഞതായാണ് വിവരം. അതേസമയം തന്റെ അനുയായികൾക്ക് കാബിനറ്റിൽ അർഹമായ പരിഗണന നൽകണമെന്നതടക്കമുള്ള വ്യവസ്ഥകളും ചെന്നിത്തല മുന്നോട്ടുവെച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

നേരത്തെ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന നിലപാടിലായിരുന്ന ചെന്നിത്തലയുമായി മുഖ്യമന്ത്രി വി.ഡി. സതീശനും ഹൈക്കമാൻഡ് പ്രതിനിധി ദീപദാസ് മുൻഷിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനമുണ്ടായത്.

മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയുടെ സാന്നിധ്യം ഉറപ്പാക്കേണ്ടത് കോൺഗ്രസിന്റെയും വി.ഡി സതീശന്റെയും ആവശ്യമാണ്. ഇതിന്റെ ഭാഗമായി ശക്തമായ അനുനയ നീക്കങ്ങളാണ് നടന്നത്. ഇതോടെയാണ് സതീശനും എ.ഐ.സി.സി പ്രതിനിധി ദീപാ ദാസ് മുൻഷിയും എ.ഐ.സി.സി സെക്രട്ടറിമാരുമെല്ലാം വെള്ളിയാഴ്ച ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തിയത്.

ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന സൂചനകൾ ശക്തമായത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അദ്ദേഹം കൈകാര്യം ചെയ്തിരുന്നതും ഇതേ വകുപ്പായിരുന്നു. അതുകൊണ്ടുതന്നെ, ആഭ്യന്തര വകുപ്പിൽ കുറഞ്ഞൊരു പദവി അദ്ദേഹം സ്വീകരിക്കാൻ സാധ്യതയില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും കോൺഗ്രസ് അനുകൂല പോലീസ് അസോസിയേഷൻ നേതാക്കളും ചെന്നിത്തലയെ സന്ദർശിച്ച് ആശംസകൾ അറിയിച്ചിരുന്നു. ഇത് അദ്ദേഹം ആഭ്യന്തര വകുപ്പിലേക്ക് എത്തുമെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

ചെന്നിത്തലയെ മാറ്റിനിർത്തുന്നത് പാർട്ടിക്കും സർക്കാരിനും ദോഷം ചെയ്യുമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. 28-ാം വയസ്സിൽ മന്ത്രിയായ, കേരളത്തിലെ കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന് പാർട്ടി കരുതുന്നു.

മന്ത്രിസഭയിൽ ചേരുന്നതിനായി ചെന്നിത്തല ചില നിർദേശങ്ങളും ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്. തന്നോടൊപ്പം നിൽക്കുന്നവർക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നതാണ് ഇതിൽ പ്രധാനമെന്ന് കരുതപ്പെടുന്നു. ഈ കാര്യങ്ങളിൽ ഹൈക്കമാൻഡും പാർട്ടിയും എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശനം.

Content Highlights: Ramesh Chennithala is expected to join the VD Satheesan cabinet., AICC intervention and mediation by Deepa Dasmunshi resolved internal friction., Chennithala has expressed a strong preference for the Home Ministry portfolio., The move aims to leverage Chennithala's seniority and experience for the government., Chennithala has requested cabinet representation for his loyalists.