'ഇനിയും പരാതികൾക്ക് സാധ്യത, ഉടൻ രാജിവെപ്പിക്കണം'; സതീശനു പിന്നാലെ രാഹുലിനെ കൈവിട്ട് ചെന്നിത്തലയും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് രമേശ് ചെന്നിത്തലയും. എംഎല്‍എ പദം രാജിവെയ്ക്കണമെന്ന് ചെന്നിത്തല എഐസിസി നേതൃത്വത്തെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും അറിയിച്ചു. വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തിയിട്ടുണ്ടെന്നാണ് വിവരം. രാഹുല്‍ ഒരു നിമിഷംപോലും എംഎല്‍എ സ്ഥാനത്ത് തുടരരുത്. എത്രയും പെട്ടെന്ന് രാജിവെയ്പ്പിക്കണമെന്നും ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു.
രാഹുല്‍ രാജിവെയ്ക്കാത്ത പക്ഷം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ അത് ദോഷകരമായി ബാധിക്കും. പരാതി എന്ന സാങ്കേതികത്വത്തില്‍ നിന്നുകൊണ്ട് രാജി വാങ്ങാതിരുന്നാല്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് ചെന്നിത്തല രാജി ആവശ്യപ്പെടണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. സണ്ണി ജോസഫുമായി ചെന്നിത്തല ആശയവിനിമയം നടത്തിയിട്ടുണ്ട്. രാഹുലിനെതിരേ ഇനിയും പരാതികള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
രാഹുലിനെതിരേ ആരോപണം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ത്തന്നെ ശക്തമായ നിലപാട് കൈക്കൊണ്ട കോണ്‍ഗ്രസ് നേതാവാണ് രമേശ് ചെന്നിത്തല. രാഹുലിനെതിരേ നടപടി വൈകരുതെന്ന് ചെന്നിത്തല നേരത്തെയും നേതൃത്വത്തിന് മുന്നില്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഒന്നുകില്‍ രാജി, അല്ലെങ്കില്‍ പുറത്താക്കുക എന്നതായിരുന്നു ചെന്നിത്തല നേതൃത്വത്തെ അറിയിച്ചത്. ഇതോടെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന രണ്ട് നേതാക്കളും രാഹുലിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു. നിലവില്‍ പാര്‍ട്ടിയില്‍ ഷാഫി പറമ്പിലൊഴികെ മറ്റെല്ലാവരും രാഹുലിനെ കൈവിട്ട സ്ഥിതിയാണ്.
Content Highlights: Satheesan, Ramesh Chennithala demands Rahul Mankootathil`s resignation as MLA over allegations