പൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണ്ണം ഉരുക്കൽ: തൃപ്പൂണിത്തുറ രാജകുടുംബത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തു മൂല്യമുള്ള സ്വർണ്ണ ആഭരണങ്ങൾ ഉരുക്കുന്നതിന് എതിരായ ഹർജി സുപ്രീം കോടതി തള്ളി. തൃപ്പൂണിത്തുറ രാജ കുടുംബത്തിന്റെ ഹർജി ആണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് മാരായ എം എം സുന്ദരേഷ്, രാജേഷ് ബിന്ദാൽ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി തള്ളിയത്.
പൂർണത്രയീശ ക്ഷേത്രത്തിലേക്ക് പുതിയ നെറ്റിപ്പട്ടം പണിയുന്നതിന് ക്ഷേത്രത്തിന്റെ പഴയ നെറ്റിപ്പട്ടം ഉരുക്കുന്നത് ചോദ്യം ചെയ്താണ് തൃപ്പൂണിത്തുറ രാജ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രവും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ തങ്ങളുടെ കൂടി അഭിപ്രായം തേടണം എന്നായിരുന്നു രാജ കുടുംബത്തിന്റെ ആവശ്യം.
എന്നാൽ പഴയ നെറ്റിപ്പട്ടം ഉരുക്കിയാണ് പുതിയ നെറ്റിപ്പട്ടം പണിതത് എന്നും, അതിനാൽ ഈ ഹർജി അപ്രസക്തം ആയെന്നും കൊച്ചിൻ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി വി ദിനേശ്, അഭിഭാഷകൻ നിഷേ രാജൻ ഷൊങ്കർ എന്നിവർ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് ഈ ഹർജിയിൽ ഇനി ഒന്നും അവശേഷിക്കുന്നില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി രാജ കുടുംബത്തിന്റെ ഹർജി തള്ളിയത്. രാജ കുടുംബത്തിന് വേണ്ടി അഭിഭാഷകരായ ലക്ഷ്മീക്ഷ് കാമത്ത്, സ്‌മൃതി അഹൂജ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജർ ആയത്. പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു.
Content Highlights: Melting of Gold, Supreme court rejects plea of tripunithura royal family