'കോളേജിലെ ആന്വല്‍ ഡേ ആണോ?'; ക്ഷേത്രത്തിലെ വിപ്ലവഗാനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

#ബിനിൽ/ മാതൃഭൂമി ന്യൂസ്
പരിപാടിയില്‍നിന്ന്‌ | Photo: Screen grab
പരിപാടിയില്‍നിന്ന്‌ | Photo: Screen grab

കൊച്ചി: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങൾ വിപ്ലവഗാനങ്ങൾ പാടാനുള്ള ഇടമല്ലെന്ന് കോടതി. ഒരു ക്ഷേത്രത്തിൽ ഇത്തരം പരിപാടി നടത്താൻ പാടില്ലെന്നും ഹൈക്കോടതിയുടെ നിരീക്ഷണം.

മാർച്ച് 10-നാണ് കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ ഗായകൻ അലോഷിയുടെ വിപ്ലവഗാനാലാപനം അരങ്ങേറിയത്. ഇത് എങ്ങനെ നടന്നുവെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ഇത് ക്ഷേത്ര ഉത്സവമാണ്. അല്ലാതെ കോളേജ് ആന്വൽ ഡേയോ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയോ അല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ക്ഷേത്ര ചടങ്ങുകളും അതോടൊപ്പം ക്ഷേത്രത്തിൽ നടത്താൻ കഴിയുന്ന മറ്റു പരിപാടികളും മാത്രമേ ക്ഷേത്രത്തിൽ നടക്കാൻ പാടുള്ളൂ. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വിപ്ലവഗാനം ആലപിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങൾ എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ദേവസ്വം സെക്രട്ടറിയെ കൂടി കേസിൽ കോടതി കക്ഷി ചേർത്തു. ആരാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും ആരാണ് പരിപാടിക്ക് പണം മുടക്കിയത് എന്നും കോടതി ചോദിച്ചു. ക്ഷേത്രോപദേശക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത് എന്നാണ് തിരുവിതാംകൂർ ദേവസ്വം ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന മറുപടി. സർക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോൾ ദേവസ്വം സെക്രട്ടറി സർക്കാരിന്റെ നിലപാട് കോടതിയിൽ അറിയിച്ചേക്കും. 

ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമർശനം. ഡിവൈഎഫ്ഐ സിന്ദാബാദ് എന്നതൊക്കെയാണോ ക്ഷേത്രത്തിൽ പറയുന്നത് എന്ന ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഒരു രാഷ്ട്രീയ പാർട്ടിയുടെ മുദ്രാവാക്യമടക്കം മുഴക്കുന്ന സ്ഥലമായി ക്ഷേത്ര ഉത്സവങ്ങൾ മാറുമോ എന്നതാണ് കോടതി ഉന്നയിക്കുന്ന ചോദ്യം. പരിപാടിയുടെ ലൈറ്റിങ്സ് അടക്കം പരിശോധിച്ച കോടതി അതിരൂക്ഷ വിമർശനംനടത്തി. ഇത്രയധികം പണമുണ്ടെങ്കിൽ ക്ഷേത്രത്തിൽ എത്തുന്നവർക്ക് അന്നദാനം നടത്തിക്കൂടെ എന്നും കോടതി ചോദിച്ചു. 

Content Highlights: political controversy erupts over musical programme at temple