‘നാണംകെട്ടതും ലജ്ജാകരവുമായ തോൽവി’; സിപിഎം ഇതിനു മുമ്പും ഇതേപോലെ തോറ്റിട്ടുണ്ടെന്ന് പി.കെ ശ്രീമതി

ന്യൂഡൽഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് അങ്ങേയറ്റം നാണംകെട്ടതും ലജ്ജാകരവുമായ തോൽവിയാണെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. ഈ തോൽവിയുടെ ഉത്തരവാദിത്വം ഒരാളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, എൽ.ഡി.എഫ്. എന്ന നിലയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അവർ വ്യക്തമാക്കി. തോൽവിയെ കുറിച്ച് പഠിക്കുമെന്നും പരിശോധിക്കുമെന്നും പറഞ്ഞ അവർ ഇക്കാര്യത്തിൽ ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി.
തോൽവിയെക്കുറിച്ച് എല്ലാ തലങ്ങളിലും സൂക്ഷ്മവും ആഴത്തിലുള്ളതുമായ പരിശോധന നടന്നുവരികയാണ്. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി അവ തിരുത്താനാണ് പാർട്ടി തീരുമാനമെന്നും അവർ അറിയിച്ചു. ഇതിനു മുമ്പും തങ്ങൾക്ക് ഇതേ തോൽവി ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ അവർ ഇതൊരു പുത്തനായിട്ടുള്ള തോൽവിയാണെന്ന് ധരിക്കരുതെന്നും കൂട്ടിച്ചേർത്തു.
''പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു വ്യക്തിയിൽ അടിച്ചേൽപ്പിക്കാൻ പാടില്ല. ഞാനും എന്റെ ഒന്നിച്ചുള്ള പ്രവർത്തകരും ഞങ്ങളുടെ ഏറ്റവും താഴെ തട്ടിൽ നമ്മുടെ ബ്രാഞ്ചിൽ പ്രവർത്തിക്കുന്നവരെല്ലാം തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിട്ടുണ്ട്. എവിടെയാണ് പിശക് എന്ന് കണ്ടെത്തി പരിഹരിക്കും.'' - പി.കെ. ശ്രീമതി വ്യക്തമാക്കി.
Content Highlights: PK Sreemathi labels the recent election result as a shameful defeat., Responsibility for the loss is collective, not individual., The party is conducting a deep analysis to identify and rectify errors., The leadership denies this is an unprecedented loss, citing past similar outcomes.